കോട്ടയത്ത് വീണ്ടും കോവിഡ്; കറുകച്ചാൽ സ്വദേശിക്കും, മീനടം സ്വദേശിക്കും ഇന്ന് കോവിഡ് സ്ഥിതീകരിച്ചു

കോട്ടയം: ജില്ലയില്‍ ഇന്ന് രണ്ടു പേരുടെ കൊറോണ സാമ്പിള്‍ പരിശോധനാ ഫലംകൂടി പോസിറ്റിവായി. മെയ് 18ന് വിദേശത്തുനിന്നെത്തിയ കറുകച്ചാല്‍ സ്വദേശിക്കും (47), ഇതേ ദിവസം ബാംഗ്ലൂരില്‍നിന്ന് വന്ന മീനടം സ്വദേശിനിക്കു (23) മാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

അബുദാബി-തിരുവനന്തപുരം വിമാനത്തില്‍ എത്തിയ കറുകച്ചാല്‍ സ്വദേശി ഗാന്ധിനഗറിലെ നിരീക്ഷണ കേന്ദ്രത്തിലും ബാംഗ്ലൂരില്‍നിന്നും കാറില്‍ കോട്ടയത്ത് എത്തിയ യുവതി വീട്ടിലും ക്വാറന്‍റയിനില്‍ കഴിയുകയായിരുന്നു. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതോടെ പുതുപ്പള്ളിക്ക് സമീപ പ്രദേശങ്ങളിലുള്ള കോവിഡ് ബാധ ഇപ്പോൾ 3 ആയി. കഴിഞ്ഞ ദിവസം മാങ്ങാനം സ്വദേശിനിക്ക് കോവിഡ് സ്ഥിതീകരിച്ചിരുന്നു . ഇവർ ഇപ്പോൾ ചികിത്സയിൽ ആണ്. ഇവരുടെ ഭർത്താവ് ഇപ്പോൾ ഹോം ക്വാറന്റൈനിൽ കഴിയുകയാണ്.

കോവിഡ് 19 സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉഴവൂര്‍ സ്വദേശിനി രോഗമുക്തയായി. കുവൈറ്റില്‍നിന്ന് മെയ് ഒന്‍പതിന് എത്തിയ ഗര്‍ഭിണിയായ ഇവര്‍ക്കും രണ്ടു വയസുള്ള മകനും രോഗം ബാധിച്ചിരുന്നു. കുട്ടിയുടെ രണ്ടാമത്തെ സാമ്പിള്‍ പരിശോധനാ ഫലം നേരത്തെ നെഗറ്റീവായിരുന്നു. ഇരുവരും ഇന്നലെ(മെയ് 23) വീട്ടിലേക്ക് മടങ്ങി. ഇവര്‍ ഹോം ക്വാറന്‍റയിനില്‍ തുടരും. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 22 ആയി.

നിലവില്‍ കോവിഡ് ബാധിച്ച് ഒന്‍പതു പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇതില്‍ എട്ടു പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാള്‍ ജനറല്‍ ആശുപത്രിയിലുമാണ്.

Exit mobile version