പരീക്ഷാ ക്രമക്കേട് തടയാനുള്ള ബില്‍ ഇന്ന് ലോക്‌സഭയില്‍; പ്രതിപക്ഷം പിന്തുണച്ചേക്കും

ന്യൂഡല്‍ഹി: പരീക്ഷാ ക്രമക്കേടുകള്‍ തടയാനുള്ള ബില്‍ ഇന്ന് ലോക്‌സഭയില്‍. പരീക്ഷാ ക്രമക്കേടില്‍ കര്‍ശന ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ലിന്റെ ചര്‍ച്ചയ്ക്ക് പ്രതിപക്ഷം വഴങ്ങുമെന്നാണ് സൂചന. ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ കക്ഷികള്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ഓഫീസില്‍ രാവിലെ യോഗം ചേരും. അയോധ്യ രാമക്ഷേത്ര കൊള്ള, ഇ20 പെട്രോള്‍ അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ ആലോചന.

വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പെല്ലെറ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രആഭ്യന്തര മന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രധാനമന്ത്രി മാപ്പ് പറയണമെന്നും ആവശ്യപ്പെടും.

ഇ20 ജനത പാര്‍ട്ടി എന്ന പേരില്‍ സമൂഹ മാധ്യമ കൂട്ടായ്മ ആരംഭിച്ചിട്ടുണ്ട്. എക്‌സിലും ഇന്‍സ്റ്റഗ്രാമിലും അക്കൗണ്ടുകള്‍ തുടങ്ങി. ഇജെപി എന്ന പേരിലാണ് അക്കൗണ്ടുകള്‍. ഇതിന് പിന്നില്‍ ആരെന്ന് വ്യക്തമല്ലെങ്കിലും ഇ20 പെട്രോള്‍ വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം ഒരുങ്ങുന്നുവെന്ന സൂചനയാണ് ഇത് നല്‍കുന്നത്. ശുദ്ധമായ പെട്രോള്‍ വാങ്ങാനുള്ള അവകാശത്തിനായി പോരാട്ടം എന്നാണ് ഇജെപിയുടെ മുദ്രാവാക്യം. എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ കാരണം വാഹനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ചും പ്രതിഷേധങ്ങളെ കുറിച്ചുമുള്ള പോസ്റ്റുകളാണ് ഇജെപി പങ്കുവെക്കുന്നത്.

 

Exit mobile version