തിരുവനന്തപുരം: വയനാട് കളളാടിയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലം സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ക്യാമ്പിലെത്തി എല്ലാവരെയും കണ്ടെന്നും ക്യാമ്പിലുളളവര്‍ക്ക് പ്രശ്‌നങ്ങളുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. ജില്ലയില്‍ ശക്തമായ മഴയുണ്ടാകും എന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും യാതൊരു മുന്നൊരുക്കങ്ങളും സ്വീകരിച്ചില്ലെന്നും മഴ മുന്നറിയിപ്പ് നല്‍കാത്തത് അനാസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ സുരക്ഷയ്ക്കായുളള മുന്നൊരുക്കങ്ങള്‍ സര്‍ക്കാര്‍ ചെയ്തില്ലെന്നും പിണറായി വിജയന്‍ ആരോപിച്ചു.
‘ദുരന്തമുഖം സന്ദര്‍ശിച്ചു. പദ്ധതിയുടെ ഭാഗമായി നീക്കിയ മണ്ണിന്റെ ഭാഗം കുമിഞ്ഞ് കിടക്കുന്നുണ്ട്. ക്യാമ്പിലെത്തി എല്ലാവരെയും കണ്ടു. അവര്‍ക്ക് ചില പ്രശ്‌നങ്ങളുണ്ട്. വസ്ത്രങ്ങള്‍ അടക്കമുളള കാര്യങ്ങള്‍ ലഭ്യമായിട്ടില്ല. അവരത് പരാതിയായി തന്നെ പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിച്ചതാണ്. ജില്ലയില്‍ മഴ മുന്നറിയിപ്പ് നല്‍കാത്തത് അനാസ്ഥയാണ്. തീവ്രമഴ പെയ്തിട്ടും യെല്ലോ അലേര്‍ട്ട് മാത്രമാണ് നല്‍കിയത്. ആളുകളുടെ സുരക്ഷയ്ക്കായുളള മുന്നൊരുക്കങ്ങള്‍ സര്‍ക്കാര്‍ ചെയ്തില്ല. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത് ദുരന്തം നടന്നതിന് ശേഷം മാത്രമാണ്. മണ്ണ് നീക്കം ചെയ്യണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. എന്നാല്‍ സര്‍ക്കാരോ അധികാരികളോ അതിനുളള നടപടികള്‍ സ്വീകരിച്ചില്ല. അടിയന്തര നടപടിയില്‍ വീഴ്ച സംഭവിച്ചു. ഏകോപനത്തിലും’: പിണറായി വിജയന്‍ പറഞ്ഞു.
മുഖ്യമന്ത്രി വി ഡി സതീശൻ കഴിഞ്ഞ സർക്കാരിൽ താൻ ഐടി വകുപ്പ് കൈകാര്യം ചെയ്തതിനെ വിമർശിച്ചതിലും പിണറായി വിജയൻ പ്രതികരിച്ചു. മുൻപുള്ള ഇടത് മുഖ്യമന്ത്രിമാരും ഐടി വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ടെന്നും ഇതൊന്നും അറിയാതെയല്ല മുഖ്യമന്ത്രിയുടെ ചോദ്യം ചെയ്യലെന്നുമാണ് പിണറായി വിജയൻ പറഞ്ഞത്. ‘എൽഡിഎഫ് പോലെയല്ല യുഡിഎഫ്. നേരത്തെയും ഇടത് മുഖ്യമന്ത്രിമാരും ഐടി വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. വിഎസ് അച്ച്യുതാനന്തനും ഇ കെ നായനാരും ഐടി വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. ഇതൊന്നും അറിയാതെയല്ല മുഖ്യമന്ത്രിയുടെ ചോദ്യം ചെയ്യൽ. ഇതെല്ലാം അന്തസിന് ചേർന്നതാണോ എന്ന് സ്വയം പരിശോധിക്കണം’: പിണറായി വിജയൻ പറഞ്ഞു.
