തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷം: വി വി രാജേഷും ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍, കേസെടുത്തു

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ മേയര്‍ വി വി രാജേഷ്, മുന്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ക്കെതിരെ കേസ്. സിപിഐഎമ്മിന്റെ പരാതിയിലാണ് മേയര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കും എതിരെ കേസെടുത്തിരിക്കുന്നത്. ശിവന്‍കുട്ടിക്കും കടകംപള്ളി സുരേന്ദ്രനും എതിരെ പൊലീസ് സ്വമേധയാ ആണ് കേസെടുത്തത്. നാല് കേസുകളാണ് സംഭവത്തില്‍ മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദേഹോപദ്രവം ഏല്‍പ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. മേയര്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരെ അസഭ്യം പറഞ്ഞെന്നും മര്‍ദിച്ചെന്നും എഫ്‌ഐആറില്‍ ഉണ്ട്. എല്‍ഡിഎഫ് കൗണ്‍സിലര്‍ എസ് പി ദീപക് ബിജെപി കൗണ്‍സിലറെ ചവിട്ടിയെന്നും എഫ്‌ഐആറില്‍ പറയുന്നു.

തിരുവനന്തപുരം നഗരസഭയില്‍ ഇന്നലെയാണ് സിപിഐഎം-ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ചൂണ്ടിക്കാട്ടിയും മേയറുടെയും കാപ്പാ കേസ് പ്രതിയായ കൗണ്‍സിലര്‍ സുഗതന്റെയും രാജി ആവശ്യപ്പെട്ടും സിപിഐഎം കൗണ്‍സിലര്‍മാര്‍ ആരംഭിച്ച പ്രതിഷേധസമരം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷമുണ്ടായതോടെ നഗരസഭയുടെ പുറത്ത് റിലേ സത്യാഗ്രഹത്തില്‍ പങ്കെടുക്കാനെത്തിയ സിപിഐഎം പ്രവര്‍ത്തകര്‍ കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതും സാഹചര്യം വഷളാക്കി.

സംഘര്‍ഷത്തിന് പിന്നാലെ മേയര്‍ വി വി രാജേഷ് ഉള്‍പ്പെടെ പതിനാറ് പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കാലില്‍ പ്ലാസ്റ്റര്‍ ഇട്ട നിലയില്‍ വി വി രാജേഷിന്റെ ഒരു ചിത്രം പുറത്തുവന്നിരുന്നു. മേയര്‍, ഡെപ്യൂട്ടി മേയര്‍ എന്നിവരടക്കം ഒമ്പത് പേര്‍ക്ക് ഗുരുതര പരിക്കേറ്റെന്നായിരുന്നു ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പറഞ്ഞത്. ആസൂത്രിത ആക്രമണമാണ് നടന്നതെന്നും മേയറുടെ കാലിനും ആശാനാഥിന്റെ തലക്കും പരിക്കേറ്റതായും കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. സംഘര്‍ഷത്തിനിടെ സിപിഐഎമ്മിന്റെ കാട്ടായിക്കോണം കൗണ്‍സിലര്‍ സിന്ധു ശശിയുടെ തലപൊട്ടിയിരുന്നു. ഇവരുടെ തലയ്ക്ക് നാല് സ്റ്റിച്ചുകളുണ്ട്.

സുഗതന്‍ ഉള്‍പ്പെടെയുള്ള കൗണ്‍സിലര്‍മാരുടെ ആദ്യ സത്യപ്രതിജ്ഞ ഹൈക്കോടതി മരവിച്ചിരുന്നു. പ്രത്യേക ദൈവങ്ങളുടെ പേരിലും ബലിദാനികളുടെ പേരിലും സത്യപ്രതിജ്ഞ ചെയ്തതിനാലായിരുന്നു നടപടി. ഇതിന് പിന്നാലെ ആര്‍ സുഗതന്‍ ഒഴികെയുള്ള 19 ബിജെപി കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. കാപ്പ കേസില്‍ ഉള്‍പ്പെട്ട് ജയിലില്‍ കഴിയുന്ന സുഗതന്റെ സത്യപ്രതിജ്ഞ നടത്താതിരുന്നതില്‍ എല്‍ഡിഎഫ് വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇന്നലെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങ് നിയമവിരുദ്ധമാണെന്നും സത്യപ്രതിജ്ഞ അസാധുവാക്കണമെന്നും കാണിച്ച് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ് പി ദീപക് തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നലെ മുതല്‍ എല്‍ഡിഎഫ് പ്രതിഷേധം നടത്തി വരികയായിരുന്നു. സുഗതന്റെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് റിലേ സമരം ഇന്നും തുടരും.

 

Exit mobile version