കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ രാജിവെച്ചു; രാജി രാജ്യസഭാ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍

 

ന്യൂഡല്‍ഹി: കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ രാജിവെച്ചു. രാജ്യസഭാ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് രാജി. രാഷ്ട്രപതി രാജി അംഗീകരിച്ചു. രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാന്‍ ജോർജ് കുര്യന് ബിജെപി സീറ്റ് നല്‍കിയിരുന്നില്ല.

2024 ഓഗസ്റ്റില്‍ ഉപതെരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹത്തെ രാജ്യസഭാംഗമായി തെരഞ്ഞെടുത്തത്. നിലവില്‍ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരം, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയാണ് ജോര്‍ജ് കുര്യന്‍. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നും ജനവിധി തേടിയിരുന്നു. ഇനി സംഘടനാ ചുമതലകളിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷ. കേരളത്തില്‍ പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം ജോര്‍ജ് കുര്യന്‍ നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം.

രാജിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജോര്‍ജ് കുര്യന്‍ നന്ദി പറഞ്ഞു. കേന്ദ്രമന്ത്രി സ്ഥാനം സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും മോദിജി പ്രധാനമന്ത്രി ആയതുകൊണ്ട് മാത്രമാണ് തന്നെ മന്ത്രിയാക്കിയതെന്നും ജോര്‍ജ് കുര്യന്‍ വ്യക്തമാക്കിയത്. ഇന്നലെ പ്രധാനമന്ത്രിയെ കണ്ടിരുന്നു. രാജിക്കത്ത് ഇന്നലെ തന്നെ കൈമാറിയതാണ്. രാജി രാഷ്ട്രപതി അംഗീകരിച്ചു എന്നുമാണ് ജോര്‍ജ് കുര്യന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

 

Exit mobile version