പട്രോളിങ്ങിനിടെ ഉണ്ടായ അപകടം; കാലുകള്‍ മുറിച്ചുമാറ്റിയ പൊലീസുകാരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

കാസര്‍കോട്: കാഞ്ഞങ്ങാട് ഹൈവേ പട്രോളിങ്ങിനിടെ നിര്‍ത്തിയിട്ട പൊലീസ് ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ചികിത്സയ്ക്ക് പൊലീസ് വെല്‍ഫെയര്‍ ബ്യൂറോയില്‍ നിന്ന് പണം അനുവദിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആദ്യഘട്ടമായി 5 ലക്ഷം രൂപ അനുവദിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസുകാര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. തിരികെ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ അനുയോജ്യമായ ഇടങ്ങളില്‍ ജോലി നല്‍കുമെന്ന് ചെന്നിത്തല അറിയിച്ചു.

കാഞ്ഞങ്ങാട് സ്‌റ്റേഷനിലെ സിപിഒമാരായ സൂരജ്(32), അലോഷ്യസ്(39) എന്നിവരുടെ കാലുകളാണ് മുറിച്ചുനീക്കിയത്. മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു ഇരുവരുടെയും ശസ്ത്രക്രിയ നടന്നത്. ഉദ്യോഗസ്ഥരില്‍ ഒരാളുടെ ഒരു കാല്‍ മുട്ടിന് താഴെ വെച്ചും മറ്റൊരാളുടെ കാല്‍പ്പാദവുമാണ് മുറിച്ചുമാറ്റിയത്.

ജൂണ്‍ പതിനെട്ടിനാണ് ഐങ്ങോത്ത് വാഹന പരിശോധനയ്ക്കിടെ അപകടമുണ്ടായത്. ദേശീയ പാതയോരത്ത് അപകടസാധ്യത ഉയര്‍ത്തി പാര്‍ക്ക് ചെയ്തിരുന്ന ലോറികളെ അവിടെ നിന്ന് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു പൊലീസുകാര്‍. ഈ സമയം അമിതവേഗതയിലെത്തിയ കാര്‍ ഉദ്യോഗസ്ഥരെ ഇടിച്ച് പൊലീസ് ജീപ്പിന്റെ പിന്നില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. പൊലീസുകാര്‍ ജീപ്പിനും കാറിനും ഇടയില്‍പ്പെട്ടു.

Exit mobile version