ബിനോയ് വിശ്വം സ്ഥാനം ഒഴിയണം, സിപിഐ മുന്നണി വിടണം’; കൊല്ലം ജില്ലാ നേതൃയോഗത്തില്‍ വാദപ്രതിവാദം

കൊല്ലം: സിപിഐ ജില്ലാ നേതൃയോഗത്തില്‍ രൂക്ഷ വാദപ്രതിവാദം. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്ഥാനം ഒഴിയണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു. സ്ഥാനാര്‍ത്ഥികളില്‍ ചിലര്‍ അധികാരം ഉപയോഗിച്ച് പണപ്പിരിവ് നടത്തിയെന്നും നേതൃയോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

നിലവിലെ സ്ഥിതിയില്‍ എല്‍ഡിഎഫ് മുന്നണിയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം. കെ ആര്‍ ചന്ദ്രമോഹനെതിരെ നടപടിയുണ്ടായാല്‍ പാര്‍ട്ടിയില്‍ തുടരില്ലെന്നുള്ള അഭിപ്രായവും ചിലര്‍ നടത്തി. നേരത്തെ പാലക്കാട് സിപിഐ ജില്ലാ കൗണ്‍സിലിലും എല്‍ഡിഎഫിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.

യുഡിഎഫ് ട്രെന്‍ഡ് അനുസരിച്ച് പ്രചരണം നടത്തിയെന്നും എല്‍ഡിഎഫ് പിണറായി വിജയനില്‍ മാത്രം ഒതുങ്ങിയെന്നുമായിരുന്നു വിമര്‍ശനം. ‘ഇടതുപക്ഷത്തിന്റെ കരുത്തായ ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ എല്‍ഡിഎഫിനോട് അകന്നു. 64 ദളിത് സംഘടനകള്‍ എല്‍ഡിഎഫിനെതിരെ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചു. ഇടത് രാഷ്ട്രീയം പറയുന്നതിലെ വീഴ്ചകള്‍ സര്‍വ മേഖലയിലും എല്‍ഡിഎഫിനെ ബാധിച്ചു. സിപിഐഎം പലയിടത്തും സിപിഐയെ മാറ്റിനിര്‍ത്തി. പാലക്കാട് മണ്ഡലത്തിലെ പഞ്ചായത്ത് തല കണ്‍വെന്‍ഷനുകളില്‍ പോലും സിപിഐ ഭാരവാഹികളെ പങ്കെടുപ്പിച്ചില്ല’, എന്നിങ്ങനെയായിരുന്നു വിമര്‍ശനം.

 

Exit mobile version