കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ആദ്യം ഓര്‍ഡിനറി ബസുകളില്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര ആദ്യം ഓര്‍ഡിനറി ബസുകളില്‍ മാത്രം. ഈ മാസം 15-ന് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്രയ്ക്ക് തുടക്കമാകും. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനും ഗതാഗത മന്ത്രി സി പി ജോണും കൂടിക്കാഴ്ച നടത്തിയിരുന്നു. ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ പരീക്ഷണ ഓട്ടം നടത്തും. വിശദമായ പഠനത്തിന് ശേഷം മറ്റു ബസുകളിലെ സൗജന്യ യാത്രയില്‍ തീരുമാനമുണ്ടാകും.

തെരഞ്ഞെടുപ്പ് വേളയിൽ യുഡിഎഫ് നൽകിയ ഇന്ദിരാ ഗ്യാരണ്ടികളിലൊന്നായിരുന്നു സ്ത്രീകൾക്കുള്ള സൗജന്യയാത്ര. ജൂൺ 15 മുതൽ സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ആദ്യം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചത്.

സ്ത്രീകള്‍ക്ക് സൗജന്യയാത്ര 15ാം തീയതി മുതല്‍ തന്നെ നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍ അറിയിച്ചു. ഏതൊക്കെ ബസുകളില്‍ ആയിരിക്കുമെന്നത് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കും. സൗജന്യയാത്ര കെഎസ്ആര്‍ടിസിക്ക് ബാധ്യതയാകില്ലെന്നും മന്ത്രി അറിയിച്ചു.

കെഎസ്ആര്‍ടിസിയില്‍ പ്രതിദിനം 23 ലക്ഷം പേരാണ് യാത്ര ചെയ്യുന്നത്. ഇതില്‍ പകുതിയോളം സ്ത്രീകളാണ്. യുഡിഎഫ് പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കാന്‍ പല രീതിയില്‍ ആലോചനകൾ നടന്നിരുന്നു. സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് സബ്‌സിഡി നല്‍കുക എന്നതായിരുന്നു ആദ്യത്തേത്. സ്ത്രീകളുടെ ടിക്കറ്റ് തുക സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കും. ബജറ്റില്‍ ഇതിനായി പ്രത്യേകം തുക വകയിരുത്തണം. ഇതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി യാത്രക്കാരായ സ്ത്രീകളുടെ കണക്കെടുപ്പും തുടങ്ങിയിരുന്നു.

 

Exit mobile version