ബെന്നിയുടെ രാജി വിവാദം ഒഴിവാക്കാനെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം: അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി നിയമനം വിവാദമായതിന് പിന്നാലെ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജിവെച്ചതില്‍ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്. ബെന്നി തോമസിന്റെ നിയമനത്തില്‍ നിയമപ്രശ്‌നമില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. വിവാദം ഒഴിവാക്കാനാണ് രാജി. ബെന്നി തന്നെ മുന്‍കൈയെടുത്താണ് രാജിവെച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സണ്ണി ജോസഫ്.

ബെന്നി സ്ഥാനത്ത് തുടരണമെന്ന് പലരും ആവശ്യപ്പെട്ടു. താനും അതേ നിലപാടാണ് സ്വീകരിച്ചത്. കെപിസിസി യോഗത്തില്‍ ചെറിയ പരാമര്‍ശം ഉണ്ടായി എന്നത് ശരിയാണ്. ആ വ്യക്തി തന്നെ അത് തിരുത്തിപ്പറഞ്ഞു. വിവാദം തുടരുന്നത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. അതുകൊണ്ടാണ് രാജിവെയ്ക്കാന്‍ തീരുമാനിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു. വൈദ്യുതിയും പരിസ്ഥിതിയും അടക്കം പ്രധാന വകുപ്പുകളാണ് താന്‍ കൈകാര്യം ചെയ്യുന്നത്. തനിക്ക് അങ്ങനെ ഒരാളെ ആവശ്യമുണ്ടായിരുന്നു. സഹായിക്കാന്‍ കെല്‍പ്പുള്ള, വിശ്വസ്തതയും കൂറുമുള്ള, ജനങ്ങളുമായി ബന്ധമുള്ള ആള്‍ എന്ന നിലയിലാണ് ബെന്നിയെ നിയോഗിച്ചത്. അത് വാര്‍ത്തയും വിവാദവുമായെന്നും സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണോ ബെന്നി തോമസ് രാജിവെച്ചതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് സണ്ണി ജോസഫ് ഒഴിഞ്ഞുമാറി.

ബന്ധു നിയമനം വിവാദമായതോടെ ഞായറാഴ്ചയായിരുന്നു ബെന്നി തോമസിന്റെ രാജി. നിയമനം വിവാദമാകുകയും പാര്‍ട്ടിക്ക് വിമര്‍ശനം നേരിടേണ്ടി വരികയും ചെയ്ത സാഹചര്യത്തില്‍ രാജിവെയ്ക്കുന്നുവെന്നായിരുന്നു ബെന്നി തോമസ് മുഖ്യമന്ത്രിക്ക് നല്‍കിയ രാജിക്കത്തില്‍ പറഞ്ഞത്. താന്‍ കാരണം സണ്ണി ജോസഫിന്റെ പൊതുജീവിതത്തിന് പോറല്‍ ഏല്‍ക്കരുതെന്ന് ബെന്നി തോമസ് പിന്നീട് പ്രതികരിച്ചിരുന്നു.

സണ്ണി ജോസഫിന്റെ പേഴ്‌സണില്‍ സ്റ്റാഫില്‍ ബന്ധുവായ ബെന്നി തോമസിനെ നിയമിച്ചതിനെതിരെ പ്രതിപക്ഷം വ്യാപക വിമര്‍ശനം ഉയര്‍ത്തിരുന്നു. പ്രതിപക്ഷത്തിന് പുറമെ മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ നിരണം ഭദ്രസനാധിപന്‍ മാര്‍ ഗീവര്‍ഗീസ് കൂറിലോസും ബന്ധു നിയമനത്തെ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി യോഗത്തില്‍ ബെന്നി തോമസിന്റെ നിയമനത്തിനെതിരെ എം എം ഹസന്‍ രംഗത്ത് വന്നിരുന്നു.

Exit mobile version