ആരോപണ വിധേയരെ മാറ്റാന്‍ സര്‍ക്കാര്‍; അജിത് കുമാറിനെയും ശ്രീറാം വെങ്കിട്ടരാമനെയും മാറ്റിയേക്കും

തിരുവനന്തപുരം: ആരോപണവിധേയരായ ഉന്നത ഉദ്യോഗസ്ഥരെ പദവികളില്‍ നിന്ന് മാറ്റാന്‍ സര്‍ക്കാര്‍. എഡിജിപി എം ആര്‍ അജിത് കുമാര്‍, ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവരെയാണ് മാറ്റുക. ഇരുവരെയും മാറ്റണമെന്ന് മന്ത്രിമാര്‍ മുഖ്യമന്ത്രി വി ഡി സതീശനോട് ആവശ്യപ്പെട്ടിരുന്നു.

ബെവ്കോ മാനേജിങ് ഡയറക്ടറാണ് എം ആര്‍ അജിത്കുമാര്‍. കാര്‍ഷിക വികസന വകുപ്പ് ഡയറക്ടറാണ് ശ്രീറാം വെങ്കിട്ടരാമന്‍. ഗണ്‍മാന്‍ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാണ് എം ആര്‍ അജിത് കുമാറിന് എതിരെയുള്ള ആരോപണം. മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തില്‍ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. നിലവിലെ പദവികളില്‍ നിന്ന് മാറ്റി പകരം ഇരുവര്‍ക്കും അപ്രധാന പദവികള്‍ നല്‍കിയേക്കുമെന്നാണ് വിവരം.

ബി അശോക്, എന്‍ പ്രശാന്ത് എന്നിവര്‍ക്ക് പ്രധാന പദവികള്‍ നല്‍കാനും ആലോചനയുണ്ട്. ഇന്നലെയാണ് ബി അശോക്, എന്‍ പ്രശാന്ത് എന്നിവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. രണ്ട് വര്‍ഷമായി സസ്പെന്‍ഷനില്‍ ആയിരുന്നു എന്‍ പ്രശാന്ത്. ബി അശോക് ഒന്നര മാസമായും സസ്‌പെന്‍ഷനിലാണ്. ഇവരുടെ തസ്തികകളില്‍ ഉടന്‍ തീരുമാനമുണ്ടാകും.

 

Exit mobile version