‘NCERT പാഠപുസ്തകങ്ങൾ നിർബന്ധമല്ല, SCERT ആയാലും മതി’;PM ശ്രീയിൽ റിപ്പോർട്ട് സമർപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

 

തിരുവനന്തപുരം: പിഎം ശ്രീയില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. യുഡിഎഫ് സർക്കാർ മുൻ സർക്കാരിൻ്റെ തുടർച്ചയാണെന്നും മന്ത്രി പറഞ്ഞു. മുൻ സർക്കാർ പിഎം ശ്രീയിൽ ഒപ്പുവെച്ചത് യാഥാർത്ഥ്യമാണെന്ന് അതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിൽ നിന്നും ഫണ്ട് സർക്കാരിന് ലഭിച്ചിട്ടുണ്ടെന്നും എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. പീന്നിട് പിഎം ശ്രീയുമായി ബന്ധപ്പെട്ട് നടന്ന രാഷ്ട്രീയ വിവാദങ്ങളെ തുടർന്നാണ് പദ്ധതി മരവിപ്പിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഈ കാരണങ്ങളാൽ പദ്ധതിയിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് മന്ത്രി പറയുന്നത്. പി എം ശ്രീയിൽ അടിയന്തിര സാഹചര്യമില്ലെന്നും ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. പി എം ശ്രീ മുൻ നിലപാടിൽ മാറ്റമില്ലെന്നും കേന്ദ്രഫണ്ട് കിട്ടാത്തതിന്റെ സാമ്പത്തിക പ്രതിസന്ധി വിദ്യഭ്യാസ വകുപ്പിലുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍.

അതേസമയം, പിഎം ശ്രീ പദ്ധതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. പി എം ശ്രീ വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കേന്ദ്ര നിബന്ധനകളിൽ പാഠ്യപദ്ധതി നിർബന്ധമാക്കില്ലെന്നും NCERT പാഠപുസ്തകങ്ങൾ തന്നെ പഠിപ്പിക്കണമെന്ന് നിർബന്ധമില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. SCERT പാഠപുസ്തകങ്ങൾ പഠിപ്പിച്ചാലും മതിയാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത് വഴി പി എം ശ്രീയിൽ കേന്ദ്ര നിബന്ധനകൾ മറികടക്കാമെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി മന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

PM ശ്രീയുടെ ബോർഡിൽ നിബന്ധനകൾ പാലിക്കേണ്ടി വരുമെന്നും പ്രധാനമന്ത്രിയുടെ ചിത്രം വെച്ച ബോർഡുകൾ സ്കൂളുകളിൽ സ്ഥാപിക്കണമെന്നും SSK ഫണ്ട് സംസ്ഥാനത്തിന് അനിവാര്യമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പദ്ധതിയുമായി മുന്നോട്ടു പോയില്ലെങ്കിൽ ഈ ഫണ്ടുകൾ ലഭ്യമാകില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടി. റിപ്പോർട്ടിൽ അന്തിമ തീരുമാനം സർക്കാരിന്റേതാണ്.

പിഎം ശ്രീയില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ നേരത്തെ അറിയിച്ചിരുന്നു. വിഷയം യുഡിഎഫില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും വകുപ്പ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നുമാണ് എന്‍ ഷംസുദ്ദീന്‍ പറഞ്ഞത്.

 

Exit mobile version