വിളർച്ച ബാധിതരുടെ കണക്ക് അറിയണ്ട! ദേശീയ കുടുംബാരോഗ്യ സർ‌വേയിൽ നിന്ന് നിർണായക വിവരങ്ങൾ ഒഴിവാക്കി കേന്ദ്രം

 

ന്യൂഡൽഹി: ദേശീയ കുടുംബാരോഗ്യ സർ‌വേയിൽ നിന്ന് നിർണായക വിവരങ്ങൾ ഒഴിവാക്കി കേന്ദ്ര സർക്കാർ. നയരൂപീകരണത്തെ സ്വാധീനിക്കുന്ന നിർണായക വിവരങ്ങളാണ് ഇത്തരത്തിൽ ഒഴിവാക്കപ്പെട്ടിരിക്കുന്നത്. വിളർച്ച ബാധിതരുടെ തോത്, പാചക വാതക ഉപയോഗം, ശൗചാലയങ്ങളുടെ പുരോഗതി സംബന്ധിച്ച വിവരം അടക്കമുള്ള അതിനിർണ്ണായക സൂചികകളാണ് ദേശീയ കുടുംബാരോഗ്യ സർ‌വേയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. രാജ്യത്തിൻ്റെ ഭാവി നയരൂപീകരണത്തെ സ്വാധീനിക്കുന്നതാണ് ഈ ഡാറ്റകളുടെ അഭാവം എന്ന ആശങ്കയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലത്തിൻ്റെ കീഴിൽ അന്താരാഷ്ട്ര ജനസംഖ്യാപഠനകേന്ദ്രമാണ് ദേശീയ കുടുംബാരോഗ്യ സർവേ നടത്തിയത്.

വിവാദങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നിർണ്ണായക വിവരങ്ങൾ സർവേയിൽ നിന്നും പുറത്തായതെന്ന ആക്ഷേപമാണ് ഉയരുന്നത്. ഇത്തവണത്തെ ചോദ്യാവലിയിൽ നിന്ന് തന്നെ അനീബ ബാധിതരുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ കുടുംബാരോഗ്യ സർവേയിൽ വിളർച്ച ബാധിച്ചവരുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. പാചകവാതക ലഭ്യതയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ മുന്നോട്ട് വെച്ചിരുന്ന അവകാശവാദങ്ങളുടെ പൊള്ളത്തരം തുറന്ന് കാണിക്കുന്ന വിവരങ്ങളും കഴിഞ്ഞ തവണത്തെ സർവേയിലൂടെ പുറത്ത് വന്നിരുന്നു. പ്രധാനമന്ത്രിയുടെ ഉജ്ജ്വൽവികാസ് യോജനയുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിൻ്റെ അവകാശവാദങ്ങൾ ഈ ഘട്ടത്തിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഈ വിവാദങ്ങൾക്ക് പിന്നാലെ സർവേയ്ക്ക് നേതൃത്വം നൽകിയ ജനസംഖ്യാ പഠനകേന്ദ്രം ഡയറക്ടർ ഡോ. ജെയിംസിനെ പുറത്താക്കിയിരുന്നു.

ഇതിനിടെ ആശുപത്രികളിലെ പ്രസവ നിരക്ക് 90.6 ശതമാനവും ഗർഭകാലത്തെ സ്ത്രീകളുടെ ചികിത്സാ പരിചരണ തോത് 95.9 ശതമാനവുമാണെന്ന് ഇത്തവണത്തെ ദേശീയ കുടുംബാരോഗ്യ സർവേ വ്യക്തമാക്കുന്നു. സ്ത്രീകളിലും പുരുഷന്മാരിലും പൊണ്ണത്തടി കൂടി വരുന്നതായാണ് സർവേയിലെ സൂചന. നഗരപ്രദേശങ്ങളിലെ സ്ത്രീകളിൽ 42.8 ശതമാനവും ഗ്രാമങ്ങളിൽ 25.5 ശതമാനവും പൊണ്ണത്തടിക്കാരാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കഴിഞ്ഞ തവണത്തെ കണക്ക് പരിശോധിക്കുമ്പോൾ നഗരപ്രദേശങ്ങളിൽ പൊണ്ണത്തിടിയുടെ തോതിൽ വലിയ വർദ്ധനവാണ് ഉള്ളത്. ഇതിനിടെ ബോഡി മാസ് ഇൻഡക്സ് സാധാരണ അളവിലും കുറഞ്ഞ സ്ത്രീകളുടെ തോത് നഗരമേഖലയിൽ വർദ്ധിച്ചതായാണ് സർവേ വ്യക്തമാക്കുന്നത്. പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന സ്ത്രീകളുടെ നിരക്ക് ഗ്രാമപ്രദേശങ്ങളിൽ ഉയർന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. 15 വയസ്സ് മുതലുള്ള സ്ത്രീകളിൽ പുകയില ഉത്പന്നങ്ങളുടെ ഉപയോഗം ഗ്രാമപ്രദേശങ്ങളിൽ 10 ശതമാനവും നഗരങ്ങളിൽ 4.6 ശതമാനവുമാണ്. പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന പുരുഷന്മാരുടെ തോത് നഗരങ്ങളിൽ 26.2 ശതമാനവും നഗരങ്ങളിൽ 41.1 ശതമാനവുമാണ്.

 

Exit mobile version