വന്യജീവി ആക്രമണം തടയാൻ കയ്യിൽ ഒറ്റമൂലിയില്ല

കൊല്ലം: വന്യജീവി ആക്രമണം തടയാന്‍ തന്റെ കയ്യില്‍ ഒറ്റമൂലിയില്ലെന്ന് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. ഒരാളുടെ കയ്യിലും അതിനുള്ള ഒറ്റമൂലിയില്ല. ദീര്‍ഘകാലമായി പരിഹരിക്കപ്പെടാതെ കിടക്കുന്നതിന്റെ പ്രശ്‌നമാണെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകും. എന്നാല്‍ അതിന് അതിന്റേതായ സമയം ഉണ്ടാകുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. അതിരപ്പിള്ളിയില്‍ കാട്ടന ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷിബു ബേബി ജോണ്‍.

വന്യജീവി ആക്രമണത്തില്‍ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ മരണമാണ് സംഭവിച്ചിരിക്കുന്നത്. വന്യജീവി ആക്രമണത്തിന്റെ തീവ്രത ബോധ്യപ്പെടുത്തുന്നതാണ് സംഭവം. സംഘടിതമായ ശ്രമം എല്ലാഭാഗത്തുനിന്നും ഉണ്ടായാല്‍ മാത്രമേ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുകയുള്ളൂ. വന്യജീവികളുടെ ആക്രമണം ഉണ്ടാകുമ്പോള്‍ പ്രഥമ ഉത്തരവാദിത്വം വനംവകുപ്പിന് തന്നെയാണ്. ഇനിയും പരീക്ഷണങ്ങള്‍ക്ക് സമയമില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

അതിരപ്പിള്ളിയില്‍ ഫെന്‍സിങ് ഉള്ള സ്ഥലത്തായിരുന്നു ആക്രമണം നടന്നത്. പുലര്‍ച്ചെ ഒന്നരമണിക്ക് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ആനയുടെ സാന്നിധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആന മുറ്റത്തുവന്നുനിന്നാല്‍ ആളുകള്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കും?. വന്യജീവി വിഷയം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച രാവിലെ ചാലക്കുടിയില്‍വെച്ച് യോഗം ചേരുന്നുണ്ടെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനിടെ നടന്ന വന്യജീവി ആക്രമണങ്ങളെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് അറിയണമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

പൊറുതി മുട്ടിയ ജനങ്ങള്‍ വയലന്റായി പ്രതികരിക്കുന്നുണ്ട്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടേയുള്ളൂ. വിഷയം അഡ്രസ്സ് ചെയ്യാനുള്ള സമയം നല്‍കണം. ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യും. ആട് പച്ചില തിന്നുന്ന പോലെയല്ല കാര്യങ്ങള്‍. വ്യക്തമായ പ്ലാന്‍ ഉണ്ടാകണം. ചെയ്യുന്ന പ്രൊജക്ടുകള്‍ ഫലപ്രദമാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Exit mobile version