ഇതൊരു പരാജയമാണ്, അതിന് മറ്റൊരു പേരില്ല; മാറത്തടിച്ച് നിലവിളിക്കില്ല, തിരുത്തി മുന്നോട്ടുപോകും’; ബിനോയ് വിശ്വം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്രത്തോളം വലിയ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇതൊരു പരാജയമാണെന്നും അതിന് മറ്റൊരു പേരില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. അതുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷവും കളമൊഴിയാനോ മാറത്തടിച്ച് നിലവിളിക്കാനോ പോകുന്നില്ലെന്നും പാഠങ്ങള്‍ പഠിച്ച് മാറ്റങ്ങള്‍ വരുത്തി മുന്നോട്ടു പോകുമെന്നും ബിനോയ് വിശ്വം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷത്തിനും മുന്നോട്ട് മാത്രമേ പോകാനാവുകയുളളു എന്നും ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഇതൊരു പരാജയമാണ്. അതിന് വേറൊരു പേരില്ല. പേരൊന്ന് മാത്രം. പരാജയം. അങ്ങനെ സംഭവിച്ചാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷവും കളമൊഴിഞ്ഞ് പോകുന്നില്ല. മാറത്തടിച്ച് നിലവിളിക്കാനും പോകുന്നില്ല. ഞങ്ങള്‍ അതില്‍ നിന്ന് പാഠങ്ങള്‍ പഠിക്കും. എവിടെയാണ് വീഴ്ച്ചയുണ്ടായതെന്ന് പരിശോധിക്കും. മാറ്റങ്ങള്‍ വരുത്തും. തിരുത്തലുകള്‍ വരുത്തും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷത്തിനും മുന്നോട്ടേ പോകാനാവൂ. ജനങ്ങള്‍ക്കൊപ്പം ഉണ്ടാകും’- ബിനോയ് വിശ്വം പറഞ്ഞു.

പ്രതീക്ഷയ്ക്ക് അതീതമായ ഫലമാണ് ഉണ്ടായതെന്നും അതിനെപ്പറ്റി ഗൗരവമായി പഠിക്കേണ്ടതുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്ലാ തലങ്ങളും പരിശോധിച്ച് വിലയിരുത്തുമെന്നും എല്ലാ ജില്ലകളിലും പാര്‍ട്ടി കമ്മിറ്റി കൂടുമെന്നും അദ്ദേഹം വ്യക്തമാക്കി. ശേഷം സംസ്ഥാന കൗണ്‍സില്‍ യോഗം ചേര്‍ന്ന് പാര്‍ട്ടി വേണ്ട മാറ്റങ്ങള്‍ വരുത്തി മുന്നോട്ടുപോകുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ‘ഞങ്ങള്‍ കാണാത്തൊരു അടി ഉണ്ടായിട്ടുണ്ട്. ഇടതുപക്ഷത്തെ ഒരു പാര്‍ട്ടിയും മുന്‍കൂട്ടിക്കാണാത്ത അടിയൊഴുക്കുണ്ടായിട്ടുണ്ട്. അതേപ്പറ്റി പഠിക്കണം’- അദ്ദേഹം പറഞ്ഞു.

Exit mobile version