VD സതീശന് ലഭിച്ച പിന്തുണ ജനവികാരം; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവിനെ പിന്തുണച്ച് സാദിഖലി തങ്ങൾ

മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പിന്തുണച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. സതീശന് ലഭിക്കുന്ന പിന്തുണ ജനങ്ങളുടെ അഭിപ്രായം ആണെന്നല്ലേ മനസിലാക്കേണ്ടതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ജനവികാരം പരിഗണിച്ചാകും യുഡിഎഫ് തീരുമാനങ്ങള്‍ കൈക്കൊള്ളുകയെന്നും എക്‌സിറ്റ് പോള്‍ വലിയ ആത്മവിശ്വാസം നല്‍കുന്നുവെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

‘എക്‌സിറ്റ് പോളുകളില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന് ലഭിച്ച പിന്തുണ ജനവികാരം ആണ്. ആളുകളുടെ അഭിപ്രായം അത് തന്നെയാണെന്നാണ് തോന്നുന്നത്. യുഡിഎഫ് ജനവികാരം പരിഗണിച്ചു തന്നെയായിരിക്കും തീരുമാനം എടുക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്കും ജനവികാരം പരിഗണിക്കും. ഒരു എജന്‍സി മാത്രമല്ല യുഡിഎഫിന് വിജയം പ്രഖ്യാപിക്കുന്നത്. യുഡിഎഫിന് വിജയമെന്നാണ് എല്ലാവരും ഒരുപോലെ പറയുന്നത്. എക്‌സിറ്റ് പോള്‍ വലിയ ആത്മവിശ്വാസം നല്‍കുന്നു. എക്‌സിറ്റ് പോളില്‍ കാണിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നു’, സാദിഖ് അലി തങ്ങള്‍ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തില്‍ തീരുമാനം എടുക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ജനവികാരം മാനിച്ചായിരിക്കും തീരുമാനം എടുക്കുകയെന്നും സാദിഖ് അലി തങ്ങള്‍ പറഞ്ഞു. അവരും കാര്യങ്ങള്‍ മനസിലാക്കുന്നവരാണല്ലോയെന്നും സാദിഖ് അലി തങ്ങള്‍ പറഞ്ഞു.

അവര്‍ ഭാവി കാര്യങ്ങള്‍ മനസ്സിലാക്കുന്നവരാണന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

അതേസമയം ഒന്നും ചോദിച്ച് വാങ്ങാന്‍ ലീഗ് ഉദ്ദേശിക്കുന്നില്ലെന്നും സാദിഖ് അലി തങ്ങള്‍ പറഞ്ഞു. മുന്‍ കാലങ്ങളില്‍ ഒക്കെ ലീഗിന് നല്ല പരിഗണന മന്ത്രിസഭയില്‍ അടക്കം ലഭിച്ചിട്ടുണ്ടല്ലോയെന്ന് സാദിഖ് അലി തങ്ങള്‍ പറഞ്ഞു. ഒന്നും ചോദിച്ച് വാങ്ങാന്‍ ലീഗ് ഉദ്ദേശിക്കുന്നില്ലെന്നും ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടാന്‍ ലീഗ് ആഗ്രഹിക്കുന്നില്ലെന്നും സാദിഖ് അലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version