കിളിമാനൂരില്‍ യുവതിക്ക് പാമ്പുകടിയേറ്റു

തിരുവനന്തപുരം: കിളിമാനൂരില്‍ യുവതിക്ക് പാമ്പുകടിയേറ്റു. കിളിമാനൂര്‍ തൊളിക്കുഴി സ്വദേശി സരിത(26)ക്കാണ് പാമ്പുകടിയേറ്റത്. ഞായറാഴ്ച രാത്രി 7.30 മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്തെ പൈപ്പില്‍ നിന്ന് വെള്ളമെടുക്കുന്നതിനിടെ കാലില്‍ കടിയേല്‍ക്കുകയായിരുന്നു. കറുത്ത നിറത്തിലുള്ള പാമ്പാണ് കടിച്ചതെന്നാണ് യുവതി പറഞ്ഞത്. സരിതയെ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൂടുവർദ്ധിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് പാമ്പുകടിയേൽക്കുന്ന സംഭവങ്ങൾ തുടർക്കഥയാകുകയാണ്. ഇന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പാമ്പുകടിയേൽക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്ത് പതിനാലുവയസുകാരിക്ക് പാമ്പുകടിയേറ്റിരുന്നു. മൂങ്ങോട് സ്വദേശി ഹന്ന ഫാത്തിമയ്ക്കാണ് പാമ്പ് കടിയേറ്റത്. വീടിന് സമീപത്തുവെച്ചാണ് പെണ്‍കുട്ടിയെ പാമ്പുകടിച്ചത്. കുട്ടിയെ ഉടന്‍ തന്നെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലപ്പുറം കൈനോട് പതിനാറുകാരിക്ക് പാമ്പുകടിയേറ്റു. കൈനോട് സ്വദേശിയുടെ മകള്‍ക്കാണ് പാമ്പുകടിയേറ്റത്. കുടുംബം താമസിക്കുന്ന ഫ്ളാറ്റിന്റെ പരിസരത്തുവെച്ചാണ് പാമ്പുകടിയേറ്റത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലെന്നും കുടുംബം പറഞ്ഞു. കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Exit mobile version