എനിക്ക് ഡോക്ടറായി ഇറങ്ങണം, ആരൊക്കെ തളര്‍ത്തിയാലും നേടിയെടുത്തിരിക്കും’; നിതിന്‍ രാജിന്റെ ശബ്ദസന്ദേശം പുറത്ത്

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ മരിച്ച ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ഓഡിയോ സന്ദേശം പുറത്ത്. തനിക്ക് പഠിച്ച് ഡോക്ടറാകണമെന്നും ആരൊക്കെ തളര്‍ത്തിയാലും താന്‍ അത് തേടിയെടുത്തിരിക്കുമെന്നും നിതിന്‍ പറയുന്ന ഓഡിയോ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ഒന്നുകൊണ്ടും പേടിക്കേണ്ടെന്നും മാനസികമായി തളര്‍ത്തുന്ന എന്തെങ്കിലും സംഭവിച്ചാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും തന്നോട് ഒരു അധ്യാപകന്‍ പറഞ്ഞെന്നും നിതിന്‍ സുഹൃത്തിന് അയച്ച ഓഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റിനെതിരെ ഒരുപാട് പരാതികളുണ്ടെന്നും നിതിന്‍ പറഞ്ഞു.

‘നമുക്ക് ഡിഎയുടെ എക്‌സാം നടന്നപ്പോള്‍ പൊക്കം കുറഞ്ഞ വെളുത്ത സാര്‍ വന്നില്ലേ. ആ സാര്‍ നല്ല സപ്പോര്‍ട്ടായിരുന്നു. ഡിപ്പാര്‍ട്ട്‌മെന്റിനെതിരെ അവരെന്തായാലും ആക്ഷന്‍ എടുക്കുമെന്ന് പറഞ്ഞു. കാരണം കുറേ പരാതികള്‍ വന്നിട്ടുണ്ട്. ഒന്നുകൊണ്ടും പേടിക്കണ്ട, മാനസികമായി തളര്‍ത്തുന്ന എന്ത് കാര്യമുണ്ടെങ്കിലും വന്ന് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് എന്റടുത്ത് പറഞ്ഞത്. ഞാന്‍ ഡ്രോപ്പാക്കുമോ എന്ന് ചോദിച്ചാല്‍ എനിക്ക് ഉറപ്പൊന്നുമില്ല. എനിക്ക് ആരെന്തുപറഞ്ഞാലും കുഴപ്പമില്ല. എനിക്ക് പഠിക്കണം, ബിരുദമെടുക്കണം. ഡോക്ടറായി ഇറങ്ങണം. അതിപ്പോ ആരൊക്കെ തളര്‍ത്താനുണ്ടെങ്കിലും പഠിച്ചിറങ്ങാന്‍ മനസുണ്ടെങ്കില്‍ അതാണ്. എന്തായാലും നേടിയെടുത്തിരിക്കും’-എന്നാണ് നിതിന്‍ ഓഡിയോ സന്ദേശത്തില്‍ പറയുന്നത്.

അതേസമയം, അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ കൂടുതല്‍ അധ്യാപകര്‍ക്കെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍. എട്ട് അധ്യാപകര്‍ക്കെതിരെയാണ് മാനേജ്‌മെന്റിന് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കാനൊരുങ്ങുന്നത്. അതിന് മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ അധ്യാപകരുടെ പേര് സഹിതം പോളിംഗ് നടത്തി. ഒരു അധ്യാപകനെതിരെ മുന്നൂറോളം പേരാണ് പരാതി നല്‍കണമെന്ന് അഭിപ്രായപ്പെട്ടത്. രണ്ട് അധ്യാപകര്‍ക്കെതിരെ നൂറിലേറെ പേരും വോട്ട് ചെയ്തു. നിതിന്‍ രാജിന്റെ ശബ്ദസന്ദേശങ്ങളില്‍ ഗുരുതര ആരോപണങ്ങള്‍ക്ക് വിധേയനായ അധ്യാപകന്‍ ഡോ. എം കെ റാമിനെ പുറത്താക്കാനാണ് കോളേജിന്റെ തീരുമാനം. ഇക്കാര്യം വൈകാതെ മാനേജ്‌മെന്റ് പ്രഖ്യാപിക്കും.

Exit mobile version