ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിന് സ്വാഭാവിക ജാമ്യം

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന് സ്വാഭാവിക ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്ത് 90 ദിവസം പൂര്‍ത്തിയായ സാഹചര്യത്തിലാണ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. കേസില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങുന്ന പ്രതിയാണ് ശങ്കരദാസ്.

കട്ടിളപ്പാളി കേസിലും ദ്വാരപാലകപാളി കേസുകളിലും പ്രതിയാണ് കെ പി ശങ്കരദാസ്. ജനുവരി 14നായിരുന്നു ശങ്കരദാസ് രണ്ട് കേസുകളിലും അറസ്റ്റിലായത്. എ പത്മകുമാര്‍ അംഗമായിരുന്ന ബോര്‍ഡില്‍ അംഗമായിരുന്നു ശങ്കരദാസ്.

ജനുവരി 23-ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സെല്ലില്‍ നിന്നും ശങ്കരദാസിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. ഹൈക്കോടതിയുടെ നിര്‍ദേശത്തിന് പിന്നാലെയായിരുന്നു മാറ്റം. ശങ്കരദാസിന്റെ അസുഖത്തെ സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

Exit mobile version