സംസ്ഥാനത്ത് അള്‍ട്രാ വയലറ്റ് വികിരണ തോത് ഉയരുന്നു; ആറിടത്ത് ഓറഞ്ച് അലര്‍ട്ട്, ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ അള്‍ട്രാ വയലറ്റ് വികിരണ തോത് ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക അനുസരിച്ച് ആറിടത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശേരി, ഒല്ലൂര്‍, തൃത്താല, പൊന്നാനി എന്നിവിടങ്ങളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. അള്‍ട്രാവയലറ്റ് സൂചിക അനുസരിച്ച് എട്ടുമുതല്‍ 10 വരെ രേഖപ്പെടുത്തുന്ന പ്രദേശങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. അതീവ ജാഗ്രത പാലിക്കേണ്ട സമയത്താണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കുന്നത്.

ബേപ്പൂര്‍, മാനന്തവാടി, ധര്‍മ്മടം, മൂന്നാര്‍, കളമശേരി, വിളപ്പില്‍ശാല, കൊട്ടാരക്കര പ്രദേശങ്ങളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. അള്‍ട്രാ വയലറ്റ് സൂചിക അനുസരിച്ച് ആറു മുതല്‍ ഏഴുവരെയാണ് ഈ പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയത്.

തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. അതിനാല്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മല്‍സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, ആല്‍ബനിസം അവസ്ഥയുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.

പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കുക.

Exit mobile version