യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം; ഇര്‍ഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു

ആലപ്പുഴ: കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭയ്‌ക്കെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മുസ്ലിം ലീഗ് നേതാവ് എ ഇര്‍ഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. പ്രതിഭയുടെ പരാതിയില്‍ കായംകുളം പൊലീസാണ് ഇര്‍ഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീത്വത്തെ അപമാനിച്ചു, അപകീര്‍ത്തിപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കായംകുളം പൊലീസ് ഇർഷാദിനെതിരെ കേസെടുത്തത്.

ഇര്‍ഷാദിനെതിരെ കേസെടുക്കാന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസാണ് പൊലീസിന് നിര്‍ദേശം നല്‍കിയത്. ഇര്‍ഷാദിന്റെ പ്രസ്താവന പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം ആണെന്നാണ് വിലയിരുത്തല്‍. അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്താനും കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ‘യു പ്രതിഭ ശരീര അഴക് വില്‍പ്പന ചരക്കാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നുവെന്ന്’ എ ഇര്‍ഷാദ് വിവാദ പ്രസ്താവന നടത്തിയത് . വാക് ചാരുതയും വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണെന്നാണ് ഇര്‍ഷാദ് പറഞ്ഞത്.

Exit mobile version