സി സി മുകുന്ദന്‍ നാട്ടികയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകും

തൃശൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഐ വിട്ട് നാട്ടിക മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുന്ന സി സി മുകുന്ദനെ പിന്തുണയ്‌ക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനം. നാട്ടികയില്‍ സുനില്‍ ലാലൂരിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കാനാണ് ധാരണ. കോണ്‍ഗ്രസ് പിന്തുണ തേടി സിസി മുകുന്ദന്‍ ഡല്‍ഹിയില്‍ പോയി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇടതു വോട്ടുകള്‍ സി സി മുകുന്ദന്‍ പിടിച്ചാല്‍ യുഡിഎഫിന് അത് ഗുണം ചെയ്യുമെന്നുമാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

സിറ്റിങ്ങ് എംഎല്‍എയായിരുന്ന സി സി മുകുന്ദനെ തഴഞ്ഞ് ഗീതാ ഗോപിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാനം. നാട്ടികയില്‍ സിപിഐ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഗീതാ ഗോപിയുടേത് ‘പേയ്മെന്റ് സീറ്റ്’ ആണെന്ന ആരോപണത്തിന് പിന്നാലെയാണ് സി സി മുകുന്ദനെ പുറത്താക്കിയത്. പിന്നാലെ നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

കോണ്‍ഗ്രസ് കൈവിട്ട സി സി മുകുന്ദനെ കൂടെ കൂട്ടാന്‍ ബിജെപി തീരുമാനിച്ചു. അടുത്തിടെ പാര്‍ട്ടിയില്‍ ചേര്‍ന്ന, സിപിഐ മുന്‍ നേതാവും വൈക്കം മുന്‍ എംഎല്‍എയുമായ കെ അജിത് ആണ് മുകുന്ദനെ ബിജെപി പാളയത്തില്‍ എത്തിക്കാന്‍ ശ്രമം നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് മുകുന്ദന്‍ ബിജെപി ഓഫീസിലെത്തി പാര്‍ട്ടി അംഗത്വം സ്വീകരിക്കും. നാട്ടികയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മുകുന്ദന്‍ മത്സരിക്കുമെന്നാണ് സൂചന.

ആംആദ്മി പാര്‍ട്ടി നേതാക്കളും മുകുന്ദനുമായി ചര്‍ച്ച നടത്തിയിരുന്നു. ബിജെപിയുടെ വോട്ടുകള്‍ക്ക് പുറമെ, നിലവിലെ എംഎല്‍എയായിരുന്ന സ്വാധീനത്തില്‍ മുകുന്ദന്‍ നേടുന്ന വോട്ടുകളും തെരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമാകുമെന്നാണ് ബിജെപി വിലയിരുത്തുന്നത്.

Exit mobile version