ന്യൂഡല്‍ഹി: ദയാവധത്തില്‍ സുപ്രധാന വിധിയുമായി സുപ്രീംകോടതി. ഗാസിയാബാദ് സ്വദേശിയായ 32കാരന്റെ വൈദ്യസഹായം പിന്‍വലിക്കാന്‍ സുപ്രീംകോടതിയുടെ അനുമതി. രോഗി ജീവച്ഛവമായ അവസ്ഥയിലെങ്കില്‍ മാത്രം ദയാവധം പരിഗണിക്കാം. ദയാവധത്തിന് മുന്‍പ് രോഗിക്ക് സാധ്യമായ എല്ലാ ചികിത്സയും ഉറപ്പാക്കണം. ദയാവധം നിയമപരമാക്കാനായി കേന്ദ്ര സര്‍ക്കാര്‍ നിയമം നിര്‍മ്മിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
ദയാവധത്തിന് അനുമതി നല്‍കിയ 2018ലെ കോമണ്‍ കോസ് വിധിന്യായം പരിഷ്‌കരിച്ചാണ് സുപ്രീംകോടതിയുടെ വിധി. കെട്ടിടത്തില്‍ നിന്ന് വീണ് അപകടത്തില്‍പ്പെട്ട് 13 വര്‍ഷമായി ജീവച്ഛവമായി കഴിയുന്ന യുപി ഗാസിയാബാദ് സ്വദേശിയായ ഹരീഷ് റാണയുടെ വൈദ്യസഹായം പിന്‍വലിക്കാം. സ്നേഹവും ജീവിതവും നല്‍കുന്ന കുടുംബത്തിന് അനുയോജ്യമായ വിധിയല്ല ഇതെന്ന് നിരീക്ഷിച്ചാണ് സുപ്രീംകോടതിയുടെ അനുമതി. ഹരീഷ് റാണയെ കുടുംബം വേണ്ടെന്ന് വയ്ക്കുകയല്ല, അന്തസോടെ മരിക്കാന്‍ അനുവദിക്കുകയാണെന്നും സുപ്രീംകോടതി പറഞ്ഞു.
ദയാവധത്തിന് മുന്‍പ് രോഗിക്ക് സാധ്യമായ എല്ലാ ചികിത്സയും ഉറപ്പാക്കണം. രോഗി ജീവച്ഛവമായ അവസ്ഥയിലെങ്കില്‍ ദയാവധം പരിഗണിക്കാം. ബന്ധുക്കള്‍ ഉള്‍പ്പടെയുള്ളവരുടെ അനുമതിയോടെ രോഗിയുടെ വൈദ്യസഹായം പിന്‍വലിക്കാം. വൈദ്യ സഹായം പിന്‍വലിച്ചാല്‍ മരണം വരെ പാലിയേറ്റീവ് കെയര്‍ നല്‍കണം. നടപടികള്‍ക്ക് ദ്വിതല മെഡിക്കല്‍ ബോര്‍ഡിന്റെ അംഗീകാരം അനിവാര്യമാണ്. ചീഫ് മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് അനുമതി നല്‍കണം. രോഗി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടാല്‍ മാത്രം ദയാവധം നടപ്പാക്കാം. ദയാവധം മനുഷ്യത്വപരമാകണം. മരണത്തിന് വിധേയനാകുന്ന രോഗിയുടെ പരമമായ അന്തസ് മാനിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.
2018ലെ വിധിയനുസരിച്ച് ദയാവധം നിയമപരമാക്കാനായി കേന്ദ്ര സര്‍ക്കാര്‍ നിയമം നിര്‍മിക്കണമെന്നുമാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ഒരു വ്യക്തിക്ക് മരണം നല്‍കാന്‍ വേണ്ടിയുള്ള വിധിയല്ലെന്നും സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
