രാജ്യത്ത് എൽപിജി പ്രതിസന്ധിയെന്ന് കേന്ദ്രസർക്കാർ, നിയന്ത്രണവുമായി പെട്രോളിയം മന്ത്രാലയം

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനാല്‍ രാജ്യത്ത് എല്‍പിജി പ്രതിസന്ധിയെന്ന് കേന്ദ്രസര്‍ക്കാര്‍. വീട്ടാവശ്യത്തിനല്ലാത്ത എല്‍പിജി ഉപയോഗത്തില്‍ പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് അടിയന്തര നിര്‍ദേശങ്ങളും മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. വ്യവസായങ്ങളും ശ്മശാനങ്ങളടക്കമുള്ള ഉപഭോക്താക്കള്‍ക്കാണ് ഈ ഘട്ടത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍ തുടങ്ങിയ വാണിജ്യ ഉപഭോക്താക്കള്‍ക്കും ഭാഗികനിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ ഒഴിവാക്കാന്‍ ഗ്യാസ് ബുക്ക് ചെയ്യാനുള്ള സമയപരിധി 25 ദിവസമായി ഉയര്‍ത്തിയിട്ടുണ്ട്. രണ്ട് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നതിനിടയിലുള്ള സമയപരിധിയാണ് 25 ദിവസം. കൂടുതല്‍ എല്‍പിജി ഉല്‍പ്പാദനം നടത്താനും ഗാര്‍ഹിക എല്‍പിജി ഉപയോഗത്തിനായി അധിക ഉല്‍പ്പാദനം ഉപയോഗിക്കാനും എണ്ണ ശുദ്ധീകരണശാലകള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി. അതേസമയം ആശുപത്രി, ആരോഗ്യസംരക്ഷണ സൗകര്യങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ അവശ്യ പൊതുസേവനങ്ങളെ നിയന്ത്രണത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Exit mobile version