തൊണ്ടിമുതൽ തിരിമറിക്കേസ്: ആൻ്റണി രാജുവിനെതിരെ ക്രിമിനല്‍ക്കുറ്റം കണ്ടെത്തുക പ്രയാസമെന്ന് ഹൈക്കോടതി

കൊച്ചി: തൊണ്ടിമുതൽ തിരിമറിക്കേസിലെ ശിക്ഷാ നടപടി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി ആൻ്റണി രാജു നൽകിയ അപ്പീലിൽ ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. ആന്റണി രാജുവിനെതിരെ ക്രിമിനല്‍ക്കുറ്റം കണ്ടെത്തുക പ്രയാസമാണെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. ജൂനിയര്‍ അഭിഭാഷകന്‍ പ്രതിക്ക് ഒരു സഹായം ചെയ്തു എന്നതുകൊണ്ട് മാത്രം കുറ്റക്കാരൻ ആണെന്ന് പറയാനാവില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. ജൂനിയര്‍ അഭിഭാഷകനായ ആന്റണി രാജുവും പ്രതിയും തമ്മിലുള്ള ബന്ധം എന്താണ് എന്നതില്‍ വ്യക്തതയില്ലെന്നും കോടതി പറഞ്ഞു. കേസിൽ സീനിയര്‍ അഭിഭാഷകന്‍ അറിയാതെയാണോ ആന്‍ണി രാജു പ്രതിക്ക് സഹായം ചെയ്തതെന്നും ഹൈക്കോടതി ചോദിച്ചു.

തൊണ്ടിമുതൽ തിരിമറിക്കേസിലെ ശിക്ഷാ നടപടി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആൻ്റണി രാജു ഹൈക്കോടതിയിൽ അപ്പീലിലാണ് കോടതിയുടെ കണ്ടെത്തലുകൾ. കേസിൽ കുറ്റക്കാരാനാണെന്ന തീരുവനന്തപുരം സെഷന്‍സ് കോടതി വിധി മരവിപ്പിക്കനാണ് ആൻ്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്. കുറ്റക്കാരനെന്ന കോടതി വിധി മരവിപ്പിച്ചാൽ ആൻ്റണി രാജുവിൻ്റെ എംഎൽഎ സ്ഥാനം തിരിച്ചുകിട്ടുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അയോ​ഗ്യത മാറികിട്ടുകയും ചെയ്യും. ഇത് ലക്ഷ്യംവെച്ചാണ് ആൻ്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം, തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധി മരവിപ്പിച്ചാൽ ആന്റണി രാജുവിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചിരിക്കുകയാണ് സിപിഐഎം. തിരുവനന്തപുരത്ത് ആന്റണി രാജുവിന് മാത്രമാണ് വിജയസാധ്യത എന്നത് പരിഗണിച്ചാണ് സിപിഐഎം തീരുമാനം. ആന്റണി രാജുവിനെതിരായ പ്രചാരണങ്ങളെ ഒറ്റക്കെട്ടായി നേരിടാനും മുന്നണി തീരുമാനിച്ചിട്ടുണ്ട്. വിധി അനുകൂലമാണെങ്കിൽ മത്സരിപ്പിക്കാമെന്ന് സിപിഐഎം ആന്റണി രാജുവിനെ അറിയിച്ചിട്ടുമുണ്ട്.
തിരുവനന്തപുരത്തെ വിജയസാധ്യതയും പുതിയ ഒരു സ്ഥാനാർത്ഥിയെ കണ്ടെത്തി വിജയിപ്പിച്ചെടുക്കാൻ നിലവിൽ ബുദ്ധിമുട്ടാണ് എന്നതുമാണ് സിപിഐഎം ആന്റണി രാജുവിലേക്ക് തന്നെ എത്താനുള്ള കാരണം.

ജൂനിയർ അഭിഭാഷകനായിരുന്ന കാലത്ത് മയക്കുമരുന്ന് കേസിൽ വിദേശ പൗരനെ രക്ഷിക്കാൻ, തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നായിരുന്നു ആൻ്റണി രാജുവിനെതിരായ കുറ്റം. കേസിൽ ഇക്കഴിഞ്ഞ ജനുവരി മൂന്നിനായിരുന്നു ആൻ്റണി രാജുവിന് കോടതി ശിക്ഷ വിധിച്ചത്. മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു ആൻ്റണി രാജുവിന് ലഭിച്ച ശിക്ഷ. ‘ തന്റെ കക്ഷിയെ രക്ഷിക്കാന്‍ ആന്റണി രാജു കൃത്രിമം നടത്തി. ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കേണ്ടവരാണ് കുറ്റം ചെയ്തത്. പ്രതികളുടെ പ്രവൃത്തി കേവലം ഒരു ക്രമക്കേടല്ല. നീതിയുടെ ഗതിയെ ബോധപൂര്‍വം തടസ്സപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്’, എന്നാണ് കോടതി വിധിപ്പകര്‍പ്പില്‍ പറഞ്ഞത്. നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് നടന്നതെന്നും അന്ന് നീതിന്യായ വ്യവസ്ഥയുടെ പരാജയമുണ്ടായെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്താന്‍ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നതാണ് ആന്റണി രാജുവിന് എതിരായ കേസ്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി പിടിയിലായിരുന്നു. ഈ കേസില്‍ പ്രധാന തൊണ്ടിമുതലായിരുന്ന സര്‍വലിയുടെ അടിവസ്ത്രത്തിൽ അഭിഭാഷകനായിരുന്ന ആന്റണി രാജുവും കോടതിയിലെ ക്ലർക്കായിരുന്ന കെ എസ് ജോസും ചേർന്ന് കൃത്രിമം കാണിച്ചെന്നതാണ് കുറ്റം.

Exit mobile version