അങ്കമാലിയിൽ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടം; പ്രതി ഡോ. സിറിയക് പിടിയിൽ

അങ്കമാലി: അങ്കമാലിയിൽ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതി ഡോ. സിറിയക് പിടിയിൽ. വാഗമണ്ണിൽ നിന്നാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ പിടികൂടിയത്. പ്രതിയുടെ പിതാവായ അതിരമ്പുഴ സ്വദേശി ജോർജ് തോമസിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ ഡോ. സിറിയകിനെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് അറസ്റ്റ് ചെയ്തത്.

അതേസമയം പ്രതി ഡോ. സിറിയക് മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു. കോട്ടയം സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് റിപ്പോര്‍ട്ട് നല്‍കുമെന്ന് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളേജിലെ രണ്ടാംവര്‍ഷ ബികോ വിദ്യാര്‍ത്ഥിനി ജസ്‌ലിയ ജോണ്‍സണിനെ ഫെബ്രുവരി 28ാം തീയതിയാണ് പാര്‍ട്ട് ടൈം ജോലി കഴിഞ്ഞുമടങ്ങുന്നതിനിടെ സിറിയക് ഓടിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജസ്ലിയ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ചതോടെ ജസ്‌ലിയയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.

Exit mobile version