ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ സുരക്ഷ വര്‍ധിപ്പിച്ചു. ജാഥാ സ്വീകരണ കേന്ദ്രങ്ങളില്‍ കൂടുതല്‍ സേനയെ നിയോഗിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ നടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പുതുയുഗ യാത്രയില്‍ സുരക്ഷ വര്‍ധിപ്പിച്ചത്. ഇന്ന് ആലപ്പുഴ ജില്ലയിലെ ആറ് മണ്ഡലങ്ങളിലാണ് ജാഥാ സ്വീകരണം ഏറ്റുവാങ്ങുക.
ആലപ്പുഴയില്‍ നടക്കുന്ന പുതുയുഗ യാത്രയില്‍ ജയന്‍ ചേര്‍ത്തല പങ്കെടുത്തേക്കില്ലെന്നാണ് വിവരം. സിനിമ ഷൂട്ടിങ് ഉള്ളതിനാലാണിത്. ഷൂട്ടിങിന്റെ ഭാഗമായി ഏറ്റുമാനൂരിലാണ് അദ്ദേഹമുള്ളത്. കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ പ്രതിപക്ഷ നേതാവിന്റെ ജാഥയില്‍ ജയന്‍ ചേര്‍ത്തല പങ്കെടുക്കുമെന്ന് സൂചനകളുണ്ടായിരുന്നു.
അതേസമയം ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ ആക്രമണത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങളുണ്ടായി. കണ്ണൂര്‍ കോടിയേരിയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം അഴിച്ചുവിട്ടു. കല്ലില്‍ താഴെ പാറാല്‍ മണ്ഡലം കമ്മിറ്റി ഓഫീസാണ് അക്രമിച്ചത്. കൂടാതെ കണ്ണൂര്‍ മാലൂരിലും സിപിഐഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ചു. മാലൂര്‍ പട്ടാരിയിലെ കോണ്‍ഗ്രസ് ഓഫീസായ രാജീവ് ഭവന്റെ ജനല്‍ ചില്ലുകളാണ് തകര്‍ത്തത്. ഇതിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് പുതുയുഗ യാത്രയുടെ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്. അതോടൊപ്പം കണ്ണൂരില്‍ സിപിഐഎം, കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസുകള്‍ക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽവെച്ച് ആരോഗ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് പരിയാരത്തേക്ക് മാറ്റുകയായിരുന്നു.സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സിപിഐഎമ്മും ഇടത് വിദ്യാർത്ഥി സംഘടനകളും വ്യപകമായ പ്രതിഷേധ പ്രകടനങ്ങളാണ് സംഘടിപ്പിച്ചത്. കണ്ണൂരിൽ ഡിസിസി ഓഫീസിനു നേരെ എസ്എഫ്‌ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി. ഓഫീസിലേക്ക് പ്രതിഷേധക്കാർ കല്ലെറിഞ്ഞുവെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരിക്ക് പരിക്കേറ്റു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇന്നലെ വ്യാപകമായി രാഷ്ട്രീയസംഘർഷമുണ്ടായി.
