മുൻ കേന്ദ്രമന്ത്രിയും മുതിർന്ന തൃണമൂൽ നേതാവുമായ മുകുൾ റോയ് അന്തരിച്ചു

കൊൽക്കത്ത: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവുമായ മുകുൾ റോയ് അന്തരിച്ചു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളാണ് മരണകാരണം എന്നാണ് സൂചന.

തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു മുകുൾ റോയ്. മമത ബാനർജിയുടെ അടുത്ത തോഴനും പാർട്ടിയുടെ നെടുംതൂണുമായിരുന്നു. പാർട്ടിയുടെ ജനറൽ സെക്രട്ടറി പദവിയിലിലെത്തിയ മുകുൾ റോയ് 2006ൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2009 മുതൽ 2012 വരെ പാർട്ടിയുടെ രാജ്യസഭയിലെ തലവൻ കൂടിയായിരുന്നു മുകുൾ റോയ്. രണ്ടാം യുപിഎ മന്ത്രിസഭയിൽ റെയിൽവേ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

ബംഗാൾ രാഷ്ട്രീയത്തിലെ ചാണക്യൻ എന്നാണ് മുകുൾ റോയ് അറിയപ്പെട്ടിരുന്നത്. മമതയ്ക്ക് ശേഷം തൃണമൂൽ കോൺഗ്രസിന്റെ മുഖമായിരുന്നു അദ്ദേഹം. എന്നാൽ ശാരദ ചിട്ടിഫണ്ട് തട്ടിപ്പ്, നാരദ സ്റ്റിങ് ഓപ്പറേഷൻ തുടങ്ങിയ അഴിമതിക്കേസുകളിൽ ഉൾപ്പെട്ടതോടെ മുകുൾ റോയ് വിവാദ കഥാപാത്രമായി മാറി. പിന്നീട് 2017ൽ മുകുൾ റോയ് ബിജെപിയിൽ ചേർന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ ബിജെപി 18 സീറ്റുകൾ നേടിയതിന് പിന്നിൽ മുകുൾ റോയ്‌യുടെ പ്രവർത്തനമികവ് കൂടിയുണ്ടായിരുന്നു. പിന്നാലെ 2021ൽ ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങിവന്നു.

Exit mobile version