പി കെ കുഞ്ഞാലിക്കുട്ടിയുടെ ഡല്‍ഹി യാത്ര മാറ്റി; രാഹുല്‍ ഗാന്ധിയുമായി കേരളത്തില്‍ വെച്ച് കൂടിക്കാഴ്ച

ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ ഡല്‍ഹി യാത്ര മാറ്റി. രാഹുല്‍ ഗാന്ധിയുമായി കേരളത്തില്‍ കൂടിക്കാഴ്ച നടത്താമെന്ന് ധാരണയായതോടെയാണ് യാത്ര ഉപേക്ഷിച്ചത്. രാഹുല്‍ ഗാന്ധി ഈ മാസം 25 ന് കേരളത്തില്‍ എത്തും.

കോണ്‍ഗ്രസുമായുള്ള സീറ്റ് ചര്‍ച്ച നീണ്ടുപോകുന്നതില്‍ മുസ്ലിം ലീഗ് അതൃപ്തിയിലായിരുന്നു. പിന്നാലെയാണ് ഹൈക്കമാന്റിനെ നേരിട്ട് കാണാന്‍ പി കെ കുഞ്ഞാലിക്കുട്ടി ഡല്‍ഹിക്ക് പോകാന്‍ തീരുമാനിച്ചത്.

സീറ്റുകള്‍ വെച്ചുമാറുന്നതിലാണ് ധാരണയാകേണ്ടത്. ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, സോണിയാ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്താനായിരുന്നു ലീഗ് തീരുമാനം.

കോങ്ങാട്, ചേലക്കര സീറ്റുകള്‍ വെച്ചുമാറാന്‍ കോണ്‍ഗ്രസിലും ലീഗിലും ധാരണയായിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായിരുന്ന ചേലക്കരയിൽ കഴിഞ്ഞ 30 വര്‍ഷത്തിലധികമായി സിപിഐഎമ്മാണ് വിജയിക്കുന്നത്. ചേലക്കരയില്‍ വിജയസാധ്യത മങ്ങിയ പശ്ചാത്തലത്തിലാണ് പാലക്കാട് ജില്ലയിലെ സംവരണ മണ്ഡലമായ കോങ്ങാടുമായി വച്ചുമാറ്റത്തിന് ഇരു പാര്‍ട്ടികളും തയ്യാറാകുന്നത്.

കോങ്ങാട് കോണ്‍ഗ്രസിന് വിജയസാധ്യത ഉണ്ടെന്ന വിലയിരുത്തലാണ് വെച്ചു മാറ്റത്തിന്റെ അടിസ്ഥാനം. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് കുന്നംകുളത്ത് വച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പി കെ കുഞ്ഞാലിക്കുട്ടി, വി കെ ശ്രീകണ്ഠന്‍ എന്നിവര്‍ ചര്‍ച്ച പൂര്‍ത്തിയാക്കിയിരുന്നു. സീറ്റുമാറ്റ ചര്‍ച്ചകള്‍ സംബന്ധിച്ച് തീരുമാനം പിന്നീട് അറിയിക്കുമെന്ന് വി ഡി സതീശന്‍ പറഞ്ഞത്.

Exit mobile version