നവകേരള സര്‍വേയിലെ സര്‍ക്കാരിന്റെ അപ്പീല്‍; സുപ്രീംകോടതിയില്‍ തടസ ഹര്‍ജിയുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നവകേരള സര്‍വേയിലെ ഹൈക്കോടതി വിധിക്കെതിരായ സര്‍ക്കാരിന്റെ അപ്പീലില്‍ സുപ്രീംകോടതിയിൽ തടസ ഹര്‍ജിയുമായി കോണ്‍ഗ്രസ്. എതിര്‍കക്ഷികളുടെ ഭാഗം കേള്‍ക്കാതെ ഇടക്കാല ഉത്തരവിറക്കരുത് എന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്. നവകേരള സർവ്വേയിൽ ഹൈക്കോടതിയിൽനിന്ന് തിരിച്ചടി നേരിട്ടതിന് പിന്നാലെ സർക്കാർ ഇന്നലെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സർവ്വേ തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.

ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസമാണ് നവകേരള സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം തടഞ്ഞുകൊണ്ടുള്ള ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് സർക്കാരിന്‍റെ നിർണായക നീക്കം. രാഷ്ട്രീയ കാമ്പയിനുകളുടെ മറവിൽ സർവ്വേ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, സാമ്പത്തിക നിയമത്തിന്റെ വ്യതിചലനമാണിതെന്നും നിരീക്ഷിച്ചിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എൽഡിഎഫ് പ്രകടനപത്രിക തയ്യാറാക്കാനാവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ സർക്കാർ പണം ചെലവഴിക്കുന്നുവെന്നാരോപിച്ചുള്ള ഹർജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. പാർട്ടി കേഡർമാരെ ഉപയോഗിച്ചുള്ള സർവ്വേയാണ് നടക്കുന്നതെന്നും ഇത് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. സർവ്വേ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.

സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങൾക്ക് പറയാനുള്ളതു കേൾക്കാനുള്ള പദ്ധതി എന്ന നിലയ്ക്കായിരുന്നു നവകേരള സർവ്വേ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒക്ടോബർ 29ലെ മന്ത്രിസഭാ യോഗമാണ് നവകേരള സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം എന്ന പേരിൽ സർവ്വേ നടത്താൻ തീരുമാനമെടുത്തത്.

Exit mobile version