കുണ്ടന്നൂര്‍ പാലത്തില്‍ നിന്ന് കായലിലേക്ക് ചാടി യുവതി; നീന്തിയെത്തി രക്ഷിച്ച് വര്‍ക്ക്‌ഷോപ്പ് ജീവനക്കാര്‍

കൊച്ചി: കുണ്ടന്നൂര്‍-തേവര പാലത്തില്‍ നിന്ന് കായലില്‍ ചാടിയ യുവതിയെ രക്ഷപ്പെടുത്തി. പാലക്കാട് കൊപ്പം സ്വദേശിനിയായ യുവതിയെയാണ് പൊലീസും വര്‍ക്ക്‌ഷോപ്പ് ജീവനക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. യുവതിയെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം പൊലീസ് ജീപ്പില്‍ തന്നെ മരടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.

പാലത്തില്‍ നിന്ന് വലിയ ശബ്ദത്തില്‍ എന്തോ താഴേക്ക് വീഴുന്നത് സമീപത്തുണ്ടായിരുന്ന പൊലീസുകാര്‍ ശ്രദ്ധിച്ചിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ ദിലീപ് കുമാര്‍, സിപിഒ കെ പി അജയ്, ഡ്രൈവര്‍ ഹാരിസ് മൊയ്തീന്‍ എന്നിവര്‍ ചെന്ന് നോക്കിയപ്പോഴാണ് യുവതി കായലിലേക്ക് ചാടിയതാണെന്ന് മനസിലായത്. ഉടന്‍ തന്നെ ഇവര്‍ സമീപത്തുണ്ടായിരുന്ന വളളത്തില്‍ കയറി തുഴഞ്ഞ് യുവതിയുടെ സമീപത്തെത്തി. എന്നാല്‍ മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുകയായിരുന്ന യുവതിയെ വളളത്തിലേക്ക് വലിച്ചുകയറ്റാന്‍ സാധിച്ചില്ല.

ഈ സമയം സംഭവം കണ്ടെത്തിയ സമീപത്തെ മാത ലീഫ് വര്‍ക്ക്‌സിലെ ജീവനക്കാരായ ജോളിയും ജിജോയും കായലിലേക്ക് ചാടുകയായിരുന്നു. ഇരുവരും നീന്തിയെത്തി യുവതിയെ വലിച്ച് പൊലീസുകാര്‍ ഇരുന്ന വളളത്തിലേയ്ക്ക് അടുപ്പിക്കുകയും വളളം കരയ്‌ക്കെത്തിക്കുകയുമായിരുന്നു.

Exit mobile version