ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ അഞ്ചു വർഷം മുൻപ് ശസ്ത്രക്രിയ നടത്തിയ വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് കെസി വേണുഗോപാൽ എംപി. ദുരവസ്ഥ നേരിട്ട ഉഷയെ കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചു.
കെസി വേണുഗോപാൽ എംപി ഇടപെട്ടാണ് ഉഷയെ കൊച്ചിയിലേക്ക് മാറ്റിയത്. ഉഷയുടെ ദുരവസ്ഥയറിഞ്ഞ് കെസി വേണുഗോപാൽ കുടുംബവുമായി സംസാരിച്ചിരുന്നു. പിന്നാലെ ആംബുലൻസ് അയച്ച് ഉഷയ്ക്ക് തുടർ ചികിത്സക്ക് അമൃത ആശുപത്രിയിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. അമൃതയിലെത്തിച്ച ഉഷയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ എത്തി പരിശോധിച്ചതിന് ശേഷം തുടർചികിത്സ തീരുമാനിക്കും.
ആവശ്യമെങ്കിൽ ശസ്ത്രക്രിയ ഉടൻ തന്നെ ചെയ്യുമെന്ന് രോഗിക്കൊപ്പം ആശുപത്രിയിൽ എത്തിയ കോൺഗ്രസ് നേതാവ് എം ലിജു വ്യക്തമാക്കി. അഞ്ചു വർഷം മുൻപ് ശസ്ത്രക്രിയ നടത്തിയ പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. 2021 മെയ് 5 നാണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജില്‍ ഉഷ ശസ്ത്രക്രിയക്ക് വിധേയമായത്
