വിഎസിനെ കൂട്ടുപിടിച്ച് സതീശന്‍ രക്ഷപ്പെടാന്‍ നോക്കേണ്ട’; എ സുരേഷിന്റെ പഴയ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറലാകുന്നു

കൊച്ചി: വിഎസിനെ കൂട്ട് പിടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രക്ഷപ്പെടാന്‍ നോക്കേണ്ടയെന്ന, എ സുരേഷിന്റെ പഴയ ഫെയ്‌സ്ബുക്ക് പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ആര്‍എസ്എസുമായുള്ള വിവാദത്തിലേക്ക് വിഎസ് അച്യുതാനന്ദനെ കൊണ്ടുവന്നതിനെതിരായിയരുന്നു അദ്ദേഹത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്ന എ സുരേഷ് രംഗത്തത്തിയത്. വിഎസിനെ കൂട്ടുപിടിച്ച് വിഡി സതീശന്‍ ഗോള്‍വാള്‍ക്കറുടെ പടത്തിന് മുന്നില്‍ വിളക്കുകൊളുത്തിയതിനെ മറയ്ക്കാന്‍ നോക്കേണ്ടെന്നായിരുന്നു സുരേഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

2013 മാര്‍ച്ച് പതിമൂന്നിന് തിരുവനന്തപുരം ഹസന്‍മരക്കാര്‍ ഹാളില്‍ ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച സ്വാമി വിവേകാനന്ദനെക്കുറിച്ച് പി പരമേശ്വരന്‍ എഡിറ്റ് ചെയ്ത പുസ്തകത്തിന്റെ പ്രകാശനത്തിനാണ് വിഎസ് പങ്കെടുത്തത്. സുഗതകുമാരി കൂടി അഭ്യര്‍ഥിച്ചിട്ടാണ് പരിപാടിയില്‍ പങ്കെടുത്തത്. അതൊരു ആര്‍എസ്എസ് പരിപാടി ആയിരുന്നില്ല. സ്വാമി വിവേകാനന്ദനെ ഹൈജാക്ക് ചെയ്യാനുള്ള ആര്‍എസ്എസ് ശ്രമങ്ങളെ വിമര്‍ശിച്ചുകൊണ്ടും അവരുടെ വര്‍ഗീയ അജണ്ടയെ തുറന്നുകാട്ടിയുമായിരുന്നു അന്ന് വിഎസ് പ്രസംഗിച്ചതെന്നും സുരേഷിന്റെ കുറിപ്പില്‍ പറഞ്ഞിരുന്നു.

ഇന്നലെ മലമ്പുഴയില്‍ എത്തിയ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പുതുയുഗയാത്രയില്‍ എ സുരേഷ് പങ്കെടുത്തിരുന്നു. പാലക്കാട്ടെ വേദിയില്‍ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവും ഉയര്‍ത്തിയിരുന്നു. വി.എസിന് കാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കിയത് പോലെ തനിക്കും കാപ്പിറ്റല്‍ പണിഷ്‌മെന്റ് നല്‍കിയെന്ന് സുരേഷ് പറഞ്ഞു.

Exit mobile version