ബാര്‍ സമയമാറ്റം: മുന്നണി ഒന്നും അറിഞ്ഞില്ല, മന്ത്രിസഭയിലും ചര്‍ച്ചയായില്ല; വിവാദം കൂടിയാലോചനകള്‍ ഇല്ലാതെ

തിരുവനന്തപുരം: ബാറുകളുടെ പ്രവര്‍ത്തനസമയം രണ്ട് മണിക്കൂര്‍ കൂട്ടിയത് മുന്നണി യോഗത്തിലോ മന്ത്രിസഭാ യോഗത്തിലോ അറിയിക്കാതെയെന്ന് സൂചന. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് ബാറുടമകളുടെ ദീര്‍ഘകാല ആവശ്യം സര്‍ക്കാര്‍ സാധിച്ചുകൊടുത്തിരിക്കുന്നത്. കൂടിയാലോചനകള്‍ ഇല്ലാതെ തീരുമാനമെടുത്തതില്‍ ഇടുതുമുന്നണിയില്‍ ഒരുവിഭാഗത്തിന് കടുത്ത അതൃപ്തിയുള്ളതായാണ് സൂചന.

2025 സെപ്റ്റംബറില്‍ ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്‍ നല്‍കിയ അപേക്ഷയാണ് മുഖ്യമന്ത്രിയുടെ അനുമതിയോടെ അംഗീകരിച്ച് നികുതി വകുപ്പ് വിജ്ഞാപനമിറക്കിയത്. ഡ്രൈഡേകളില്‍ 50,000 രൂപ പ്രത്യേക ഫീസ് ഈടാക്കി മദ്യം വിളമ്പാന്‍ ബാറുകള്‍ക്ക് കഴിഞ്ഞ മദ്യനയത്തില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അടുത്ത മദ്യനയമിറക്കേണ്ടത് പുതിയ സര്‍ക്കാരാണ് എന്നിരിക്കെയാണ് നയത്തിനുമുന്‍പേ ബാറുകള്‍ക്ക് സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചത്.

ഇതുവരെ വിജ്ഞാപനം ചെയ്യപ്പെട്ട ടൂറിസം കേന്ദ്രങ്ങൡ മാത്രമായിരുന്നു ബാറുകള്‍ക്ക് 10-12 എന്ന സമയം അനുവദിച്ചിരുന്നത്. വിദേശമദ്യ ചട്ടത്തില്‍ വരുത്തിയ വരുത്തിയ ഭേദഗതിയോടെ ഇത് എല്ലാ ബാറുകള്‍ക്കും ബാധകമാക്കി. പുതിയ പരിഷ്‌കാരം അനുസരിച്ച് ഫൈവ് സ്റ്റാര്‍ ബാറുകള്‍ അധികഫീസ് അടച്ചാല്‍ പുലര്‍ച്ചെ മൂന്നിന് അടച്ചാല്‍ മതി. വിവാഹ സല്‍ക്കാരം, കോണ്‍ഫറന്‍സ് ടൂറിസം ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ കണക്കിലെടുത്താണ് ഇതെന്നാണ് വാദം. എന്നാല്‍ പിറ്റേദിവസം ഡ്രൈഡേ ആണെങ്കില്‍ തലേന്ന് രാത്രി പന്ത്രണ്ടിന് തന്നെ അടയ്ക്കണം.

Exit mobile version