നിർമ്മിത ബുദ്ധി തട്ടിപ്പ് തടയാൻ നിയമ ഭേദഗതിയുമായി കേന്ദ്രം

ന്യൂഡൽഹി: നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള തട്ടിപ്പുകൾക്ക് തടയിടാൻ ഐടി നിയമം ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാർ. നിയമവിരുദ്ധമെന്ന് സർക്കാർ സംവിധാനങ്ങൾ കണ്ടെത്തുന്ന ഉള്ളടക്കം നീക്കം ചെയ്യാനുള്ള സമയം വെട്ടിക്കുറച്ചും എഐ നിർമ്മിത ഉള്ളടക്കത്തിനടക്കം കർശന നിയന്ത്രണം ഏർപ്പെടുത്തിയുമാണ് 2021ലെ ഐടി നിയമം ഭേദഗതി ചെയ്ത് കേന്ദ്രം ഉത്തരവിറക്കിയത്. നിയമം ഫെബ്രുവരി 20ന് പ്രാബല്യത്തിൽ വരും

സമൂഹമാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്യുന്നതിന് മുൻപ് ഇത് എ ഐ ഉള്ളടക്കമാണെന്നുള്ള പ്രസ്താവന അതിനൊപ്പം ചേർക്കണം. ഉള്ളടക്കം കാണുമ്പോൾ തന്നെ ഉപയോക്താക്കൾക്ക് ഇത് നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ളതാണെന്ന് മനസിലാക്കാൻ കഴിയണം. നിയമത്തിൽ വീഴ്ച വരുത്തിയാൽ കമ്പനി ഉദ്യോഗസ്ഥർ പ്രതികളാകും,ഇവർക്കെതിരെ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും.

നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യണമെന്ന് സർക്കാരോ,കോടതിയോ ആവശ്യപ്പെട്ടാൽ 3 മണിക്കൂറിനകം അത് നീക്കണം. നേരത്തേ, 36 മണിക്കൂർ സമയം ഇതിനനായി കമ്പനികൾക്ക് ലഭിച്ചിരുന്നു. കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമം, ​അശ്ലീല ഉള്ളടക്കങ്ങൾ,​വ്യാജ ശബ്‌ദ സന്ദേശങ്ങൾ തുടങ്ങിയ 8 തരം കാരണങ്ങൾ ചൂണ്ടികാട്ടിയുള്ള വ്യക്തികളുടെ പരാതിയിൽ ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകൾ 24 മണിക്കൂറിനകം അത് സ്വീകരിച്ചു എന്ന് മറുപടി നൽകണം. 36 മണിക്കൂറിനകം നടപടി സ്വീകരിക്കണം.

Exit mobile version