രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

മാൾഡ: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പശ്ചിമ ബംഗാളിലെ മാൾഡ ടൗൺ റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ പശ്ചിമ ബംഗാളിലെ ഹൗറയെയും അസമിലെ ഗുവാഹത്തിയെയും (കാമാഖ്യ) ബന്ധിപ്പിക്കുന്ന ട്രെയിൻ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു.

യാത്രക്കാർക്ക് വിമാനയാത്രയ്ക്ക് സമാനമായ സൗകര്യങ്ങൾ കുറഞ്ഞ ചിലവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അത്യാധുനിക സ്ലീപ്പർ ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഈ ട്രെയിൻ, ഹൗറയ്ക്കും ഗുവാഹത്തിക്കും ഇടയിലുള്ള 958 കിലോമീറ്റർ ദൂരം വെറും 14 മണിക്കൂർ കൊണ്ട് പിന്നിടും. സാധാരണ ട്രെയിനുകളെ അപേക്ഷിച്ച് യാത്രാസമയത്തിൽ രണ്ടര മുതൽ മൂന്ന് മണിക്കൂർ വരെ ലാഭിക്കാൻ ഇതിലൂടെ സാധിക്കും.

ആകെ 16 കോച്ചുകളാണുള്ളത്. ഇതിൽ 11 എസി ത്രീ-ടയർ കോച്ചുകളും, 4 എസി ടു-ടയർ കോച്ചുകളും, ഒരു ഫസ്റ്റ് ക്ലാസ് എസി കോച്ചുമാണുള്ളത്. ആകെ 823 യാത്രക്കാർക്ക് ഒരേസമയം യാത്ര ചെയ്യാം. ത്രീ-ടയർ എസിക്ക് 2,299 രൂപയും, ടു-ടയർ എസിക്ക് 2,970 രൂപയും, ഫസ്റ്റ് എസിക്ക് 3,640 രൂപയുമാണ് ഏകദേശ നിരക്ക്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘കവച്’ ട്രെയിൻ സുരക്ഷാ സംവിധാനം ഈ ട്രെയിനിൽ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ സിസിടിവി ക്യാമറകൾ, ഓട്ടോമാറ്റിക് ഡോറുകൾ, ശബ്ദ മലിനീകരണം കുറയ്ക്കുന്ന സാങ്കേതികവിദ്യ, ആധുനിക സസ്പെൻഷൻ സംവിധാനം എന്നിവയും പ്രത്യേകതയാണ്. യാത്രക്കാർക്ക് പ്രാദേശിക വിഭവങ്ങൾ ആസ്വദിക്കാൻ സാധിക്കും. കൊൽക്കത്തയിൽ നിന്നുള്ള യാത്രയിൽ ബംഗാളി വിഭവങ്ങളും ഗുവാഹത്തിയിൽ നിന്നുള്ള യാത്രയിൽ അസമീസ് വിഭവങ്ങളും ലഭ്യമാകും.

വന്ദേ ഭാരത് സ്ലീപ്പറിന് പുറമെ, പശ്ചിമ ബംഗാളിൽ ഏകദേശം 3,250 കോടി രൂപയുടെ വിവിധ റെയിൽ-റോഡ് വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. കൂടാതെ, ന്യൂ ജൽപായ്ഗുരിയിൽ നിന്ന് നാഗർകോവിൽ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള പുതിയ ‘അമൃത് ഭാരത് എക്സ്പ്രസ്’ ട്രെയിനുകളും അദ്ദേഹം വിർച്വലായി ഫ്ലാഗ് ഓഫ് ചെയ്തു.

Exit mobile version