രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് 21 വരെ തടഞ്ഞു; പരാതിക്കാരിയെ കക്ഷി ചേര്‍ത്ത് ഹൈക്കോടതി

കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. ഈ മാസം 21 വരെ അറസ്റ്റ് പാടില്ലെന്നാണ് ഉത്തരവ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പരാതിക്കാരിയെ കക്ഷി ചേര്‍ത്തു. മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പരാതിക്കാരിക്ക് ഹൈക്കോടതി രണ്ടാഴ്ച സാവകാശം അനുവദിച്ചിട്ടുണ്ട്.

പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചുകൊണ്ടാണ്, അവര്‍ക്ക് വിശദമായ സത്യവാങ്മൂലം സര്‍പ്പിക്കാനായിട്ടാണ് കേസ് 21 ലേക്ക് മാറ്റിയത്. 21 ന് വിശദമായ വാദം കേള്‍ക്കും. അതിനുശേഷമാകും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പുറപ്പെടുവിക്കുകയെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ തന്റെ ജീവന് ഭീഷണിയാണെന്നാണ് പരാതിക്കാരി കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികള്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരില്‍ നിന്നും ഇപ്പോൾ തന്നെ ഭീഷണിയുണ്ട്. കൂടാതെ വലിയ തോതില്‍ സൈബര്‍ ആക്രമണവും നേരിടുന്നതായി പരാതിക്കാരി അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേരത്തെ രാഹുലിന്റെ അറസ്റ്റ് ഇന്നുവരെയാണ് ഉണ്ടായിരുന്നത്.

Exit mobile version