തിരുവനന്തപുരം:തിരുവനന്തപുരം കോര്‍പ്പറേഷനിൽ ചെങ്കോട്ട തകര്‍ത്ത് ബിജെപിയുടെ പടയോട്ടം. മാറാത്തത് മാറുമെന്ന മുദ്രാവാക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി എൽഡിഎഫിനെ പിന്നിലാക്കി നിലവിൽ 45 വാര്‍ഡുകളിലും മുന്നേറുകയാണ്. എൽഡിഎഫ് 22 സീറ്റിലു യുഡിഎഫ് 14 സീറ്റിലുമാണ് മുന്നേറുന്നത്. 45 സീറ്റിലും മുന്നേറി ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ ബിജെപി മേയര്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. കേവല ഭൂരിപക്ഷത്തിലേക്ക് ഏതാനും സീറ്റുകള്‍ കൂടിയാണ് ബിജെപിക്ക് വേണ്ടത്. 51 സീറ്റുകള്‍ ലഭിച്ചാൽ ബിജെപിക്ക് ഭരണം ഉറപ്പിക്കാം. ഇനി 20 വാര്‍ഡുകളിലെ ഫലമാണ് പുറത്തുവരാനുള്ളത്. ഈ വാര്‍ഡുകള്‍ മുഴുവൻ എൽഡിഎഫ് പിടിച്ചാലും ബിജെപിയെ കടത്തിവെട്ടാനാകില്ല.
ചരിത്രം കുറിച്ചുകൊണ്ടാണ് തിരുവനന്തപുരത്ത് ബിജെപിയുടെ മുന്നേറ്റം. കോര്‍പ്പറേഷനിൽ വിജയം ഉറപ്പിച്ചുകൊണ്ട് ബിജെപി ആഘോഷം തുടങ്ങി കഴിഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥികളായ വിവി രാജേഷ്, ആര്‍ ശ്രീലേഖ അടക്കമുള്ള പ്രമുഖരും വിജയിച്ചിരുന്നു. നഗരത്തിൽ ബിജെപി പതാകകളുമായി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് ആഘോഷിക്കുകയാണ്.
