സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ പണം വാഗ്ദാനം ചെയ്തു’; പാലക്കാട്ടെ ബിജെപി നേതാക്കള്‍ക്കെതിരെ കേസ്

പാലക്കാട്: സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ പണം വാഗ്ദാനം ചെയ്‌തെന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പരാതിയില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്തു. നഗരസഭാംഗം കെ ജയലക്ഷ്മി, മുന്‍ കൗണ്‍സിലറും നിലവിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുനില്‍ മോഹനും അടക്കം നാല് പേര്‍ക്കെതിരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കേസെടുത്തത്. പാലക്കാട് മുനിസിപ്പാലിറ്റി 50ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് ബാബുവിന്റെ പരാതിയിലാണ് പൊലീസ് നടപടി.

കഴിഞ്ഞ ദിവസം രാത്രി ബിജെപി നേതാക്കള്‍ വീട്ടിലെത്തി പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഇന്നലെ പൊലീസ് രമേഷിന്റെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. അന്വേഷണത്തിന് ശേഷം വിശദമായി റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. വിഷയത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്.

മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പുമായി വീണാ ജോർജ്
തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്നലെ പൂര്‍ത്തിയായതോടെ പാലക്കാട് നഗരസഭയില്‍ 181 പേരാണ് മത്സരരംഗത്തുള്ളത്. 89 പുരുഷന്മാരും 92 സ്ത്രീകളും ഇതില്‍പ്പെടും. നഗരസഭയിലെ 53 വാര്‍ഡുകളിലാണ് മത്സരം. 82 പേര്‍ നാമനിര്‍ദേശപത്രിക പിന്‍വലിച്ചു. രണ്ട് പേരുടെ പത്രിക തള്ളി.

Exit mobile version