ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി സൊഹ്‌റാൻ മംദാനിയ്ക്ക് വൻ വിജയം. റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ മേയറുമായ ആൻഡ്രൂ ക്യൂമോയെ പരാജയപ്പെടുത്തിയാണ് മംദാനി വൻ വിജയം നേടിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ന്യൂയോർക്ക് നഗരത്തിന്റെ ആദ്യ മുസ്ലീം മേയറായ മംദാനി നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ കൂടിയാണ്.
നേരത്തെ, വോട്ടെടുപ്പിൽ വൻ പോളിങ്ങാണ് രേഖപ്പെടുത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഏകദേശം രണ്ട് ദശലക്ഷത്തിലധികം വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തിയത്. 1969 ന് ശേഷം ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പിൽ ഇത്രയധികം ആളുകൾ വോട്ട് രേഖപ്പെടുത്തുന്നത് ഇതാദ്യമായാണ്. പ്രവചനങ്ങളെല്ലാം ഡെമോക്രാറ്റ് സ്ഥാനാർഥി സൊഹ്‌റാൻ മംദാനി അനുകൂലമായിരുന്നു.
ഇന്ത്യൻ വംശജയായ ചലച്ചിത്ര സംവിധായക മീര നായരുടെയും ഇന്ത്യയിൽ വേരുള്ള ഉഗാണ്ടയിലെ അക്കാദമിക് വിദഗ്ധൻ മഹ്മൂദ് മംദാനിയുടെയും മകനാണ് 34കാരനായ സൊഹ്‌റാൻ.ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗമായി പ്രവർത്തിച്ചുവരികയായിരുന്ന അദ്ദേഹം, വാടക മരവിപ്പിക്കൽ, സൗജന്യ സിറ്റി ബസ് യാത്ര, ധനികർക്ക് അധിക നികുതി തുടങ്ങിയ പുരോഗമനപരമായ വാഗ്ദാനങ്ങൾ നൽകിയാണ് ജനപിന്തുണ നേടിയത്.
സൊഹ്‌റാൻ മംദാനിയുടെ വിജയം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടിയാണ്. മംദാനിയ്‌ക്കെതിരെ പരസ്യമായി ട്രംപ് രംഗത്തെത്തിയിരുന്നു. പ്രചാരണത്തിന്റെ അവസാന നിമിഷം വരെയും ശക്തമായി ട്രംപ് രംഗത്തുണ്ടായിരുന്നു. മംദാനി മേയറായാൽ ന്യൂയോർക്കിനുള്ള ഫെഡറൽ ഫണ്ടുകൾ വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. മംദാനിയെ കമ്മ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിച്ചായിരുന്നു ട്രംപിന്റെ ആക്രമണം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലാണ് മംദാനിക്കെതിരെ ട്രംപ് മുന്നറിയിപ്പ് നൽകിയത്. ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥി സൊഹ്റാൻ മംദാനി വിജയിച്ചാൽ എറ്റവും കുറഞ്ഞ തുക മാത്രമായിരിക്കും ന്യൂയോർക്കിന് ഫെഡറൽ ഫണ്ട് അനുവദിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. മംദാനി വിജയിച്ചാൽ ന്യൂയോർക്ക് സിറ്റി സാമൂഹിക ദുരന്തമാകുമെന്നും ട്രംപ് ആരോപിച്ചു. മംദാനി വിജയിച്ചതോടെ ട്രംപിന്റെ സമീപനം ഇനിയെന്താകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
