ആധാർ അപ്‌ഡേറ്റുകൾ സംബന്ധിച്ചുള്ള കാര്യങ്ങളിൽ സമൂല മാറ്റങ്ങളുമായി കേന്ദ്രസർക്കാർ. ആധാറിലെ തിരുത്തലുകൾക്ക് വ്യക്തികൾക്ക് ഓൺലൈനായി ചെയ്യാൻ കഴിയുന്ന സംവിധാനം യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അവതരിപ്പിച്ചു. നവംബർ മുതൽ ഇത് പ്രാബല്യത്തിൽ വന്നു. ഇതോടെ ആധാർ കാർഡ് ഉടമകൾക്ക് അവരുടെ പേര്, വിലാസം, ജനനത്തീയതി, മൊബൈൽ നമ്പർ എന്നിവ ഓൺലൈനായി പുതുക്കാൻ സാധിക്കും.
ആധാർ ഉടമകൾക്ക് പേര്, വിലാസം, ജനനത്തീയതി, കോൺടാക്റ്റ് നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ പൂർണമായും ഓൺലൈനായി അപ്ഡേറ്റ് ചെയ്യാൻ കഴിയും. ഈ അപ്ഡേറ്റ് പ്രക്രിയ ഇപ്പോൾ പാൻ അല്ലെങ്കിൽ പാസ്പോർട്ട് പോലുള്ള ലിങ്ക് ചെയ്ത സർക്കാർ രേഖകൾ വഴി ഡാറ്റ പരിശോധിക്കുന്നു. ഇത് ഡോക്യുമെന്റ് അപ്ലോഡുകളുടെയോ നേരിട്ടുള്ള സന്ദർശനങ്ങളുടെയോ ആവശ്യകത കുറയ്ക്കുന്നു. എന്നിരുന്നാലും വിരലടയാളങ്ങൾ, ഐറിസ് സ്‌കാനുകൾ, ഫോട്ടോഗ്രാഫുകൾ ഉൾപ്പെടെയുള്ള ബയോമെട്രിക് അപ്ഡേറ്റുകൾക്ക് സ്ഥിരീകരണത്തിനായി മാത്രം ഒരു ജനസേവന കേന്ദ്രം സന്ദർശിക്കേണ്ടതുണ്ട്.
ഫീസ് ഇങ്ങനെ
ആധാർ അപ്‌ഡേറ്റുകൾക്കുള്ള ഫീസ് ഘടനയിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. ജനസംഖ്യാ വിശദാംശങ്ങളിലെ മാറ്റങ്ങൾക്ക് 75 രൂപയും ബയോമെട്രിക് അപ്ഡേറ്റുകൾക്ക് 125 രൂപയുമാണ് ഫീസ്. ഓൺലൈൻ ഡോക്യുമെന്റ് അപ്ഡേറ്റുകൾ 2026 ജൂൺ 14 വരെ സൗജന്യമായി നടത്താം. അതിനുശേഷം സമാനമായ നിരക്കുകൾ ബാധകമാകും.
അഞ്ച് മുതൽ ഏഴ് വയസ്സുവരെ, 15 മുതൽ 17വരെ പ്രായമുള്ള കുട്ടികൾക്ക് ബയോമെട്രിക് അപ്‌ഡേറ്റുകൾ സൗജന്യമാണ്. 2026 ജൂൺ 14വരെ ഓൺലൈൻ ആധാർ അപ്‌ഡേറ്റുകൾ സൗജന്യമായി ചെയ്യാൻ കഴിയും. അപ്‌ഡേറ്റുകൾക്കായി മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരിക്കണം.
ആധാർ-പാൻ ലിങ്ക് നിർബന്ധം
ഉപയോക്താക്കളുടെ ആധാറും പാൻ കാർഡും ലിങ്ക് ചെയ്യുന്നത് നിർബന്ധമാക്കുന്നു. 2026 ജനുവരി 1 മുതൽ പാൻ കാർഡിന്റെ പ്രവർത്തനം നിർത്തലാക്കുന്നത് തടയാൻ വ്യക്തികൾ 2025 ഡിസംബർ 31-നകം രണ്ട് രേഖകളും ലിങ്ക് ചെയ്യണം. കൂടാതെ പുതിയ പാൻ അപേക്ഷകർക്ക്, രജിസ്‌ട്രേഷൻ സമയത്ത് ആധാർ സ്ഥിരീകരണം ആവശ്യമാണ്.
വേഗത്തിലുള്ളതും പേപ്പർ രഹിതവും കൂടുതൽ സുതാര്യവുമായ ഐഡന്റിറ്റി സ്ഥിരീകരണ പ്രക്രിയ ഉറപ്പാക്കുന്നതിന് ഛഠജ, വീഡിയോ കോളുകൾ അല്ലെങ്കിൽ നേരിട്ടുള്ള ആധാർ സ്ഥിരീകരണം പോലുള്ള ലളിതമായ ഇ-കെവൈസി ഓപ്ഷനുകൾ പിന്തുടരാൻ ബാങ്കുകളോടും ധനകാര്യ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
