48 മണിക്കൂറിനുള്ളിൽ പരാതിക്കാരനെ തിരിച്ചുവിളിക്കും; സിഎം വിത്ത് മീ പരിപാടിയ്ക്ക് തുടക്കം

തിരുവനന്തപുരം: ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതും സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ. സി എം വിത്ത് മീ പരിപാടി എന്ന് പേരിലുള്ള പരിപാടിയിലൂടെ സർക്കാരിന്റെ പ്രവർത്തനങ്ങളിലും ദൈനംദിനം നേരിടുന്ന വിഷയങ്ങളിലും ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനാകും.

മുഖ്യമന്ത്രിയുമായി പൊതുജനങ്ങൾക്കു നേരിട്ടു സംസാരിക്കാൻ അവസരമൊരുക്കുന്നതാണ് ‘സി എം വിത്ത് മീ പരിപാടി. പദ്ധതിയുടെ ഭാഗമായ സിറ്റിസൺ കണക്ട് സെന്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. തിരുവനന്തപുരം വെള്ളയമ്പലത്ത് പഴയ എയർ ഇന്ത്യ ഓഫീസ് ഏറ്റെടുത്ത സ്ഥലത്താണ് സെന്റർ പ്രവർത്തിക്കുന്നത്. ഇൻഫർമേഷൻ- പബ്ലിക് റിലേഷൻസ് വകുപ്പിനാണ് നടത്തിപ്പ് ചുമതല. കിഫ്ബിയാണ് അടിസ്ഥാന-സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നത്.

ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിൽ കവിഞ്ഞ് സർക്കാരിന് ഒന്നുമില്ലെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തീവ്രജജ്ഞ ഫയൽ അദാലത്ത് നടപ്പായി. സിഎം വിത്ത് മീ എന്നാൽ സർക്കാർ അപ്പാടെ ഒപ്പം എന്നാണ് അർത്ഥം. പൊതുജനവും സർക്കാരും തമ്മിലുള്ള ആശയവിനിമയത്തിൽ വിടവുണ്ടാകാൻ പാടില്ല’ എന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ഓരോ പ്രശ്‌നത്തിലും എടുത്ത നടപടി സമയബന്ധിതമായി പരാതിക്കാരെ അറിയിക്കും. ഇത് മുമ്പ് എവിടെയുമില്ലാത്തതാണ്. നവകേരളം സൃഷ്ടിക്കുന്നതിലേക്ക് നമ്മൾ നീങ്ങുകയാണ്. സിഎം വിത്ത് മീയിലേക്ക് അയക്കുന്ന പരാതികൾ റെക്കോർഡ് ചെയ്യപ്പെടും. 48 മണിക്കൂറിനുള്ളിൽ പരാതിക്കാരനെ തിരിച്ചു വിളിക്കും. സാധ്യമായ നടപടികൾ പരാതിക്കാരനെ അറിയിച്ചിരിക്കും. തുടർനടപടികളും അറിയിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.

സദാ ഉണർന്നിരിക്കുന്ന ടീമിനെ സിഎം വിത്ത് മീക്കായി നിയോഗിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ പരിഹരിക്കേണ്ട വിഷയങ്ങൾ അങ്ങനെ പരിഹരിക്കും. മന്ത്രിമാർ പരിഹരിക്കേണ്ട പ്രശ്‌നങ്ങളിൽ അവർ ഇടപെടും. ജനങ്ങൾ ഭരണത്തിൽ പങ്കാളികൾ ആവുകയാണ് എന്നും പിണറായി വിജയൻ വ്യക്തമാക്കി.

Exit mobile version