തൃശൂർ: കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടാൻ സഹായം അഭ്യർത്ഥിച്ചപ്പോഴുണ്ടായ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മറുപടി വേദനിപ്പിച്ചെന്ന് പൊറത്തിശേരി സ്വദേശി ആനന്ദവല്ലി. സഹായം ചോദിക്കുമ്പോൾ ഒരു നല്ല വാക്ക് പറയാമായിരുന്നുവെന്നും അത് സുരേഷ് ഗോപിയുടെ ഭാഗത്തു നിന്ന് ഉണ്ടായില്ലെന്നും സാഹായം തേടി കലുങ്ക് സഭയിൽ എത്തിയ ആനന്ദവല്ലി പറഞ്ഞു.
ഇലക്ഷൻ സമയത്ത് കരുവന്നൂരിലെ പണം വാങ്ങി തരാമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. അതുകൊണ്ടാണ് സഹായം ചേദിച്ച് പോയത്. നിങ്ങളുടെ പണം ലഭിക്കുമെന്നൊരു നല്ലവാക്ക് എങ്കിലും പറയാമായിരുന്നു. അത് സുരേഷ് ഗോപിയിൽ നിന്ന് ഉണ്ടായില്ലെന്ന് ആനന്ദവല്ലി പറഞ്ഞു. തന്റെ ഒന്നേമുക്കാൽ ലക്ഷം രൂപ സഹകരണ സംഘത്തിൽ നിന്ന് കിട്ടാനുണ്ടെന്നും, ചികിത്സാ ചെലവിനു പോലും പണമില്ലെന്നും ആനന്ദവല്ലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തന്റെ തല ഞരമ്പിനു പ്രശ്നമുണ്ട്. മരുന്ന് വാങ്ങാൻ മാസം രണ്ടായിരം രൂപ വേണം. സുരേഷ് ഗോപിയുടെ വാക്ക് പ്രതീക്ഷിച്ചാണ് പോയത്. സഹകരണ സംഘത്തിൽ നിന്ന് തന്റെ പണം ലഭിച്ചിരുന്നെങ്കിൽ ഇന്ന് ആരുടെയും മുന്നിൽ സഹായം അഭ്യർത്ഥിച്ച് നിൽക്കേണ്ടി വരില്ലായിരുന്നെന്നും ആനന്ദവല്ലി പറഞ്ഞു. ചെറുപ്പം മുതൽ സുരേഷ് ഗോപിയുടെ സിനിമികൾ കാണാറുണ്ടായിരുന്നു. എല്ലാവരെയും സഹായിക്കുംപോലെ തന്നെയും സഹായിക്കുമെന്ന് പ്രതീക്ഷിച്ചാണ് പോയതെന്നും ആനന്ദവല്ലി പറഞ്ഞു.
കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടാൻ സഹായം അഭ്യർത്ഥിച്ചായിരുന്നു ആനന്ദവല്ലി സുരേഷ് ഗോപിയെ സമീപിച്ചത്. എന്നാൽ, മുഖ്യമന്ത്രിയെ സമീപിക്കൂ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാൻ പറ്റുമോ എന്ന് ആനന്ദവല്ല ചോദിച്ചപ്പോൾ, ‘എന്നാൽ എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
