വരാന്‍ പാടില്ലെന്ന് പാര്‍ട്ടി നേതൃത്വം; രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് സഭയിലേക്കില്ല

തിരുവനന്തപുരം: മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭയില്‍ എത്തില്ല. ഇന്ന് നിയമസഭയില്‍ വരാന്‍ പാടില്ലെന്നാണ് പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂര്‍ണ്ണമായും അവഗണിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. നിയമസഭയില്‍ രാഹുല്‍ വന്നാലും പരിഗണിക്കില്ല.

ഭരണകക്ഷി പ്രതിഷേധിച്ചാലും ഇടപെടേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. രാഹുല്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിലപാട് കടുപ്പിക്കും. നിയമസഭയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സതീശന്‍ തള്ളിപ്പറഞ്ഞേക്കുമെന്നാണ് വിവരം. അതേസമയം രാഹുല്‍ മണ്ഡലത്തില്‍ വരുന്നതിലും പാലക്കാട് ഡിസിസിയില്‍ അവ്യക്തതയുണ്ട്.

രാഹുല്‍ മണ്ഡലത്തിലെത്തിയാല്‍ എന്ത് നിലപാട് സ്വീകരിക്കണം എന്നതിലാണ് വ്യക്തതയില്ലാത്തത്. വി കെ ശ്രീകണ്ഠന്‍ എംപി, ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ തുടങ്ങിയവര്‍ക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. എന്നാല്‍ രാഹുലിന് സംരക്ഷണം ഒരുക്കാനാണ് ഷാഫി പറമ്പില്‍ എംപിയുടെ പക്ഷത്തിന്റെ തീരുമാനം. രാഹുല്‍ മണ്ഡലത്തില്‍ എത്തിയാല്‍ തടയുമെന്ന് ഡിവൈഎഫ്‌ഐയും ബിജെപിയും വ്യക്തമാക്കിയിട്ടുണ്ട്.

വി ഡി സതീശന്റെ താക്കീത് ലംഘിച്ചായിരുന്നു കഴിഞ്ഞ ദിവസം രാഹുല്‍ സഭയിലെത്തിയത്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറും രാഹുലിനൊപ്പമുണ്ടായിരുന്നു. നിയമസഭയിലേക്ക് പോകുമെന്ന് ചില കോണ്‍ഗ്രസ് നേതാക്കളെ രാഹുല്‍ അറിയിച്ചിരുന്നു.

Exit mobile version