രാഹുലിനെതിരായ ആരോപണം; ക്രൈംബ്രാഞ്ച് യുവതികളുടെ മൊഴിയെടുക്കും

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളില്‍ യുവതികളുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച്. ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയും മൂന്ന് യുവതികളുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രംഗത്ത് വന്നത്. ഒരു യുവതിയെ ഗര്‍ഭഛിദ്രത്തിന് ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. റിപ്പോര്‍ട്ടര്‍ ടിവിയാണ് സുപ്രധാന തെളിവുകള്‍ പുറത്തുവിട്ടത്.

നിലവില്‍ അന്വേഷണ സംഘത്തിന്റെ കൈകളില്‍ യുവതികളുടെ പരാതികള്‍ ലഭിച്ചിട്ടില്ല. വനിതാ ഉദ്യോഗസ്ഥന്മാര്‍ യുവതികളെ നേരിട്ട് കണ്ടാവും മൊഴി രേഖപ്പെടുത്തുക. പരമാവധി തെളിവുകള്‍ ശേഖരിക്കാന്‍ ആണ് നീക്കം. ഏറെ വൈകാതെ ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. അതിനിടെ നിയമസഭാ സമ്മേളനത്തില്‍ രാഹുലിന്റെ അവധി അപേക്ഷ തനിക്ക് മുന്നില്‍ വന്നിട്ടില്ലെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ പ്രതികരിച്ചു.

രാഹുലിനെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായുള്ള അറിയിപ്പ് സ്പീക്കറുടെ ഓഫീസില്‍ ലഭിച്ചിട്ടില്ല. ഇത് സംബന്ധിച്ച് രേഖാമൂലമോ വാക്കാലോ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഷംസീര്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിന്റെ ആഴത്തെ കുറിച്ച് അറിയില്ല. കേസ് സ്പീക്കര്‍ മുന്‍പാകെ വരുമ്പോള്‍ അതിനനുസരിച്ചുള്ള തീരുമാനമെടുക്കും എന്നായിരുന്നു ഷംസീറിന്റെ പ്രതികരണം.

Exit mobile version