തട്ടിപ്പ് പണം ഉപയോ​ഗിച്ച് സ്വർണം വാങ്ങി’, ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാരികൾ കുറ്റം സമ്മതിച്ചു, തട്ടിയത് ലക്ഷങ്ങൾ

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ കൃഷ്ണ കുമാറിൻ്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാരികൾ കുറ്റം സമ്മതിച്ചു. കടയിലെത്തിച്ച് അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പിനിടെയാണ് ക്യൂ ആര്‍ കോഡ് വഴിയുള്ള പണം തട്ടൽ പ്രതികൾ സമ്മതിച്ചത്. 40 ലക്ഷത്തിൻ്റെ തട്ടിപ്പാണ് ഇതേവരെ കണ്ടെത്തിയത്. തട്ടിയെടുത്ത പണം പ്രതികൾ പങ്കിട്ടെടുത്തു. തട്ടിപ്പ് പണം സ്വർണം വാങ്ങാനും ഉപയോഗിച്ചെന്നും പ്രതികൾ അന്വേഷണ സംഘത്തോട് പറഞ്ഞു. തട്ടിപ്പ് പണം ഉപയോഗിച്ച് വാങ്ങിയ സ്കൂട്ടറും സ്വർണവും കണ്ടുകെട്ടുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഇതിനായുള്ള നടപടികൾ തുടങ്ങി. രണ്ടാം പ്രതി രാധയുടെ സ്കൂട്ടർ കസ്റ്റഡിയിലെടുത്തു. തട്ടിപ്പ് പ്രതികൾ പങ്കിട്ടെടുത്തു.

കേസിലെ മൂന്ന് പ്രതികളില്‍ വിനീത, രാധാകുമാരി എന്നിവരാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്. ജീവനക്കാരികള്‍ ക്യു ആർ ക്വാഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിന്‍റെ പരാതി. ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്. ദിയയുടെ കടയിൽ നിന്നും ജീവനക്കാരികള്‍ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് മൂന്നു ജീവനക്കാരികളുടെയും ബാങ്ക് രേഖകള്‍. ദിയയുടെ വിവാഹത്തിന് ശേഷം കടയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ജീവനക്കാരികളാണ്. സാധനങ്ങള്‍ വാങ്ങുന്നവരിൽ നിന്നും പണം ജീവനക്കാരികളുടെ ക്യൂആർ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചിരുന്നതെന്നും ഈ പണം ദിയക്ക് കൈമാറിയിട്ടില്ലെന്നുമായിരുന്നു പരാതി. ഇനി പിടികൂടാനുള്ള ദിവ്യയ്ക്കായുള്ള അന്വേഷണം തുടരുകയാണ്.

Exit mobile version