തമിഴ്നാട്ടിലെത്തി മാധ്യമങ്ങളെ ഉപയോഗിച്ച് നിപരാധിയെന്ന് വരുത്തുക ലക്ഷ്യം: ജയിൽ ചാട്ടത്തിൽ ഗോവിന്ദച്ചാമി ഗോവിന്ദച്ചാമിയെ നിരീക്ഷിക്കാൻ കൂടുതൽ ജീവനക്കാരെ നിയോഗിച്ചു

തൃശ്ശൂർ: ജയിൽ ചാടിയ ശേഷം തമിഴ്നാട്ടിൽ എത്തി മാധ്യമങ്ങളെ ഉപയോ​ഗിച്ച് നിരപരാധിയെന്ന് വരുത്തുകയായിരുന്നു ലക്ഷ്യമെന്ന് ​ഗോവിന്ദച്ചാമിയുടെ മൊഴി. തമിഴ്നാട്ടിലെ മാധ്യമങ്ങളെ ഉപയോഗിച്ച് താൻ കുറ്റക്കാരനല്ലെന്ന് വരുത്താനുള്ള ശ്രമം നടത്തുകയായിരുന്നു ലക്ഷ്യമെന്നാണ് ​ഗോവിന്ദച്ചാമി മൊഴി നൽകിയിരിക്കുന്നത്. തമിഴ്നാട്ടുകാരനായ തന്നെ ചെയ്യാത്ത കുറ്റത്തിന് ജയിലിൽ ഇട്ടിരിക്കുന്നുവെന്ന് പ്രചരിപ്പിക്കുകയായിരുന്നു ഉദ്ദേശ്യമെന്നാണ് ഗോവിന്ദച്ചാമി വെളിപ്പെടുത്തിയിരിക്കുന്നത്.

ഇതിനിടെ ​ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരിക്കുന്ന വിയ്യൂർ അതിസുരക്ഷാ ജയിലിലെ ജി എഫ് വൺ സെല്ലിന് അകത്തും പുറത്തും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഗോവിന്ദച്ചാമിയെ നിരീക്ഷിക്കാൻ കൂടുതൽ ജീവനക്കാരെയും ജയിൽവകുപ്പ് നിയോ​ഗിച്ചിട്ടുണ്ട്.

​ഗോവിന്ദച്ചാമിയുടെ കൂടെ ഒരു തടവുകാരനെ പാർപ്പിക്കാനും തീരുമാനിച്ചിരുന്നു. ഗോവിന്ദച്ചാമിയെ ഇന്നലെ രാവിലെയാണ് കണ്ണൂരിൽ നിന്നും വിയ്യൂർ ജയിലിലേക്ക് മാറ്റിയത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ചാടിയതിന് പിന്നാലെയാണ് ജയിൽമാറ്റം. അതീവ സുരക്ഷയിലായിലാണ് വിയ്യൂരിൽ എത്തിച്ചത്. ഇന്ത്യൻ റിസർവ് ബറ്റാലിയന്റെ സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ വാഹനത്തിൽ കയറ്റിയത്. പ്രതിഷേധ സാധ്യത കൂടി കണക്കിലെടുത്ത് കനത്ത സുരക്ഷ ഉറപ്പാക്കിയതിന് ശേഷമാണ് വാഹനത്തിലേക്ക് മാറ്റിയത്.

Exit mobile version