ശ്രീനഗർ: പഹൽഗാമിൽ 26 പേരെ കൊലപ്പെടുത്തിയശേഷം ഭീകരർ ആകാശത്തേക്ക് നാലു തവണ വെടിവച്ച് ആഘോഷം നടത്തിയെന്ന് ദൃക്‌സാക്ഷി ദേശീയ അന്വേഷണ ഏജൻസിക്ക് മൊഴി നൽകിയതായി ഇന്ത്യൻ എക്സ്പ്രസിന് വിവരം ലഭിച്ചു. ജമ്മു കശ്മീർ പൊലീസിന്റെയും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെയും സഹായത്തോടെയാണ് ദേശീയ അന്വേഷണ ഏജൻസി ദൃക്സാക്ഷിയെ പിടികൂടിയത്.
കഴിഞ്ഞ മാസം, ഭീകരർക്ക് അഭയം നൽകിയെന്നാരോപിച്ച് പർവേസ് അഹമ്മദ് ജോതർ, ബഷീർ അഹമ്മദ് എന്നീ രണ്ടു പ്രദേശവാസികളെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ”ആക്രമണം നടത്തിയ മൂന്ന് ഭീകരരുടെ പേരുവിവരങ്ങൾ അവർ വെളിപ്പെടുത്തുകയും ഭീകര സംഘടനയായ ലഷ്കറെ തയിബയുമായി ബന്ധമുള്ള പാക്കിസ്ഥാൻ പൗരന്മാരാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു,” എൻഐഎ വക്താവ് പറഞ്ഞു.
ആക്രമണത്തിന് ശേഷമുള്ള മിനിറ്റുകളിൽ എന്താണ് സംഭവിച്ചതെന്നതിന്റെ പ്രധാന വിവരങ്ങൾ ഇപ്പോൾ എൻഐഎയുടെ കസ്റ്റഡിയിലുള്ള ദൃക്സാക്ഷിയിൽനിന്നും ലഭിക്കുമെന്നാണ് കരുതുന്നത്. സാധാരണക്കാരായ ജനങ്ങളെ വെടിവച്ചുകൊന്ന ശേഷം ബെയ്സാരനിൽ നിന്ന് പോകുന്ന സമയത്ത് ഭീകരർ തന്നെ തടഞ്ഞുവെന്ന് ദൃക്സാക്ഷി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി അറിയുന്നു. “ഭീകരർ കൽമ ചൊല്ലാൻ ദൃക്സാക്ഷിയോട് ആവശ്യപ്പെട്ടു. തന്റെ പ്രാദേശിക ഉച്ചാരണത്തിൽ സംസാരിച്ചു തുടങ്ങിയപ്പോൾ, അവർ അവനെ വെറുതെ വിട്ടു. ആഘോഷത്തിന്റെ ഭാഗമായി ഭീകരർ വെടിയുതിർക്കാൻ തുടങ്ങി. നാല് റൗണ്ട് ആകാശത്തേക്ക് വെടിവച്ചു,” വൃത്തങ്ങൾ പറഞ്ഞു.
അറസ്റ്റിലായ പർവേസും ബഷീറും ഒരു കുന്നിൻ സമീപം ഒളിച്ചുനിന്നുവെന്നും ആക്രമണത്തിനുശേഷം ഭീകരരുടെ കയ്യിൽനിന്നും തോക്കുകൾ വാങ്ങിയെന്നും ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി അറിയുന്നു. “സംഭവത്തിന് ഒരു ദിവസം മുമ്പ്, മൂന്ന് ഭീകരരും ഉച്ചകഴിഞ്ഞ് 3.30 ഓടെ തന്റെ വീട്ടിൽ വന്ന് ഭക്ഷണം ആവശ്യപ്പെട്ടതായി പർവേസ് പറഞ്ഞു. അവരുടെ കയ്യിൽ ആയുധങ്ങളുണ്ടായിരുന്നു. ഭാര്യ അവർക്ക് ഭക്ഷണം വിളമ്പി, ഏകദേശം നാല് മണിക്കൂറോളം അവർ അവിടെ ഉണ്ടായിരുന്നു. ബെയ്സാരനിലെ സുരക്ഷാ ക്രമീകരണങ്ങൾ, വിനോദസഞ്ചാരികൾ ഒത്തുചേരുന്ന സ്ഥലങ്ങൾ, വഴികൾ, സമയം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചു,” കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയിലെ ഒരു വൃത്തം പറഞ്ഞു.
പോകുന്നതിനു മുമ്പ്, ഭീകരരർ പർവേസിന്റെ ഭാര്യയോട് കുറച്ച് സുഗന്ധവ്യഞ്ജനങ്ങളും വേവിക്കാത്ത അരിയും പായ്ക്ക് ചെയ്യാൻ ആവശ്യപ്പെട്ടു, കുടുംബത്തിന് 500 രൂപയുടെ അഞ്ച് നോട്ടുകൾ നൽകി. “പിന്നീട്, അവർ ബഷീറിനെ കണ്ടു. ഏപ്രിൽ 22 ന് ഉച്ചയ്ക്ക് 12.30 ഓടെ ബെയ്സാരനിൽ എത്താൻ അവരോട് (രണ്ട് നാട്ടുകാരോടും) ആവശ്യപ്പെട്ടു, തുടർന്ന് ഹിൽ പാർക്കിലെ ഒരു സീസണൽ ഡോക്കിലേക്ക് (കുടിലിൽ) പോയി,” സ്രോതസ്സ് പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബർ 20 ന് ശ്രീനഗർ-സോണാമാർഗ് ഹൈവേയിൽ ഇസഡ്-മോർ തുരങ്കം നിർമ്മിക്കുന്ന സ്ഥാപനത്തിലെ ഏഴ് ജീവനക്കാരെ കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെട്ട സുലൈമാൻ ഷായാണ് ആക്രമണം നടത്തിയവരിലൊരാൾ എന്ന് കരുതുന്നതായി വൃത്തങ്ങൾ അറിയിച്ചു.
