നാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി, ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് ഇഡി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. സോണിയ ഗാന്ധി ചോദ്യം ചെയ്യലിനോട് പൂര്‍ണമായി സഹകരിച്ചുവെന്നാണ് ഇഡി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് ഇഡി അറിയിച്ചു. മൂന്ന് മണിക്കൂറാണ് ഇന്ന് ചോദ്യം ചെയ്തത്. ഇതുവരെ 11 മണിക്കൂറാണ് സോണിയാ ഗാന്ധിയെ ഇഡി സംഘം ചോദ്യം ചെയ്തത്.

പ്രിയങ്ക ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഒപ്പമാണ് സോണിയ ഗാന്ധി ഇഡി ഓഫീസിലെത്തിയത്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സോണിയയുടെ ചോദ്യം ചെയ്യല്‍. ഒരാഴ്ച മുമ്പാണ് സോണിയയെ ആദ്യമായി ഇഡി ചോദ്യം ചെയ്തത്. വലിയ പ്രതിഷേധമാണ് ഇഡി നടപടികള്‍ക്കെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 55 ചോദ്യങ്ങള്‍ സോണിയയോട് ചോദിച്ചതായാണ് വിവരം. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയോടുന്നയിച്ച അതേ ചോദ്യങ്ങളാണ് സോണിയയോടും ചോദിച്ചത്. എന്നാലിക്കാര്യങ്ങളില്‍ തനിക്ക് വ്യക്തതയില്ലെന്ന മറുപടിയാണ് അവര്‍ നല്‍കിയതെന്നാണ് വിവരം.

 

Exit mobile version