സിപിഐഎമ്മിനെ ശത്രുവെന്ന് പറയുന്നത് വിഡ്ഢിതം; അവര്‍ക്ക് അതിനുള്ള അര്‍ഹതയില്ല, മുഖ്യശത്രു ബിജെപിയാണെന്ന് കെ. സുധാകരന്‍

ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപിയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കേരളം പോലൊരു തുരുത്തിലെ ശക്തിയായ സിപിഐഎമ്മിനെ ശത്രുവായി പറയുന്നത് വിഡ്ഢിതമാണെന്നും സുധാകരന്‍ പറഞ്ഞു.

”ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപിയാണ്. ഇതില്‍ ആര്‍ക്കും തര്‍ക്കമില്ല. ബിജെപിയാണ് ഏറ്റവും വലിയ ഭീഷണി. അത് കഴിഞ്ഞേ മറ്റ് പാര്‍ട്ടികളുള്ളൂ. കേരളത്തില്‍ സിപിഐഎമ്മാണ്. കേരളത്തില്‍ മാത്രമുള്ള സിപിഐഎമ്മിനെ അഖിലേന്ത്യാ തലത്തില്‍ നമ്പര്‍ വണ്‍ ശത്രുവായി പ്രഖ്യാപിക്കാന്‍ പറ്റുമോ. അവര്‍ക്ക് അതിനുള്ള അര്‍ഹതയില്ല. ഒരു സംസ്ഥാനത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്ന പാര്‍ട്ടിയാണ്. കേരളം പോലൊരു തുരുത്തിലെ സിപിഐഎമ്മിനെ ശത്രുവായി പറയുന്നത് വിഡ്ഢിതമല്ലേ.”- സുധാകരന്‍ പറഞ്ഞു.

ചിന്തന്‍ ഷിബിരില്‍ നിന്ന് വിട്ടു നിന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനുമെതിരെയും സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചു. ഇരുവരെയും പരിപാടിയിലേക്ക് ക്ഷണിച്ചതാണെന്നും പങ്കെടുക്കാത്തതില്‍ പാര്‍ട്ടിക്ക് ഒരു ദുഃഖവുമില്ലെന്ന് സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

”രണ്ട് വ്യക്തികള്‍ ഒഴിച്ച് കേരളത്തിലെ എല്ലാ കോണ്‍ഗ്രസ് നേതാക്കളും ഒറ്റക്കെട്ടായി പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനത്തില്‍ ഒന്നിച്ചാണ് പോകുന്നത്. എല്ലാവരുടെയും അഭിപ്രായങ്ങള്‍ തേടിയാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. ഒരു മാസത്തിനുള്ളില്‍ പുനസംഘടന പൂര്‍ത്തിയാകും. പാര്‍ട്ടിയുടെ ഘടന മാറും, ശൈലി മാറും, ലക്ഷ്യം മാറും.”-സുധാകരന്‍ പറഞ്ഞു.

Exit mobile version