പിന്നില്‍ സഖാക്കളായിരിക്കാമെന്നതില്‍ തര്‍ക്കമില്ല; കത്തിനെ ഗൗരവമായി എടുക്കുന്നില്ല, ഭീഷണി കത്തില്‍ ഭയന്നു പോകില്ലെന്ന് കെകെ രമ

ഭീഷണി കത്തില്‍ പ്രതികരണവുമായി കെകെ രമ എംഎല്‍എ. ഭീഷണി കാര്യമാക്കുന്നില്ലെന്ന് രമ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ സംസാരിക്കരുതെന്ന മുന്നറിയിപ്പുമായായിരുന്നു കെകെ രമയ്ക്ക് ഭീഷണി കത്ത് ലഭിച്ചത്. സംസാരിച്ചാല്‍ ചിലത് ചെയ്യേണ്ടി വരുമെന്നും കത്തില്‍ ഭീഷണിയുണ്ടായിരുന്നു.

ഭീഷണി കാര്യമാക്കുന്നില്ല, അതില്‍ ഒരു കഴമ്പുമില്ലെന്ന് രമ പ്രതികരിച്ചു. ‘പേടിപ്പെടുത്താന്‍ വേണ്ടി പറയുന്നതാണ്. കണ്ണൂരില്‍ നിന്നാണ് വന്നിട്ടുള്ളത്, പയ്യന്നൂര്‍ സഖാക്കളെന്നാണ് കത്തിലുള്ളത്. കത്തിന് പിന്നില്‍ സഖാക്കളായിരിക്കാം, അതില്‍ ഒരു തര്‍ക്കവുമില്ല. ഇടതു പക്ഷത്തിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും സംസാരിക്കരുതെന്നാണ് കത്തിലെ ഭീഷണി. മുഖ്യമന്ത്രിക്കെതിരെ സംസാരിക്കരുതെന്ന് കത്തിലുണ്ട്.

ഭീഷണി കത്തിനെ ഗൗരവമായി എടുക്കുന്നില്ല, ഇതുപോലെ നേരത്തെയും കത്തുകള്‍ ലഭിച്ചിട്ടുണ്ട്. ഭയപ്പെടുത്തിയിരുത്താന്‍ വേണ്ടിയുള്ള നീക്കമാകാം. അതിലൊന്നും ഭയന്നു പോകുന്നവരല്ല ഞങ്ങള്‍. ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. കത്തിന് പിന്നില്‍ ആരാണെന്ന് പൊലീസ് അന്വഷിച്ച് കണ്ടെത്തട്ടെയെന്നും കെകെ രമ പ്രതികരിച്ചു.

ബുധനാഴ്ച എംഎല്‍എ ഹോസ്റ്റലിലായിരുന്നു ഭീഷണി കത്ത് ലഭിച്ചത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെ മുരളീധരന്‍ എംപി, കെ സി വേണുഗോപാല്‍ എന്നിവരോട് സൂക്ഷിക്കാന്‍ പറയണമെന്നും കത്തില്‍ മുന്നറിയിപ്പുണ്ട്.

 

Exit mobile version